25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ വെറും 25 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. ഇതോടെ വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന സ്വന്തം റെക്കോര്‍ഡ് ഹര്‍മന്‍പ്രീത് തന്നെ തിരുത്തി. ഓസ്‌ട്രേലിയക്കെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയത്.

2024 വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 27 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ഹര്‍മന്‍പ്രീതിന്റെ മുന്‍ റെക്കോര്‍ഡ്. അത് ഇത്തവണ രണ്ട് പന്ത് കൂടി കുറച്ചാണ് ഇന്ത്യന്‍ നായിക പുതിയ ചരിത്രം കുറിച്ചത്. മത്സരത്തില്‍ 27 പന്തില്‍ 56 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി. ഇന്നിങ്സിന്റെ അവസാന ഓവറില്‍ ഓസ്‌ട്രേലിയന്‍ നായിക സോഫി മൊളിന്യൂക്‌സിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പായിച്ചാണ് താരം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.

വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ നേടുന്ന മൂന്നാമത്തെ വേഗമേറിയ അര്‍ധസെഞ്ചുറി കൂടിയാണ് ഹര്‍മന്‍പ്രീതിന്റെ ഈ നേട്ടം. അതേസമയം, വനിതാ ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും റിച്ച ഘോഷിന്റെ പേരിലാണ്. 2024 ഡിസംബര്‍ 19ന് നവി മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ വെറും 18 പന്തിലാണ് റിച്ച അര്‍ധസെഞ്ചുറി നേടിയത്.

ഓസ്‌ട്രേലിയക്കെതിരായ ഈ ഇന്നിങ്സോടെ വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ നായികയായുള്ള ഹര്‍മന്‍പ്രീതിന്റെ അഞ്ചാമത്തെ അര്‍ധസെഞ്ചുറി കൂടിയായി. ഇതോടെ ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനും ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങിനുമൊപ്പമെത്തി വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ നായികമാരെന്ന നിലയില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഹര്‍മന്‍പ്രീത് പങ്കിട്ടു.

Share