തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്. കൗൺസിൽ യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും, നഗരസഭയുടെ ഔദ്യോഗിക രേഖയായ രജിസ്റ്ററിന് കേടുപാടുകൾ വരുത്താൻ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുമായി ബന്ധപ്പെട്ട വിഷയമാണ് കൗൺസിലിൽ ആദ്യം പരിഗണിച്ചതെന്ന് മേയർ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചുള്ള നഗരസഭയുടെ നിലപാടും യഥാർത്ഥ വസ്തുതകളും വിശദീകരിച്ച ശേഷമാണ് യോഗം ആരംഭിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവും ബഹളവും സൃഷ്ടിച്ചതോടെ കൗൺസിൽ നടപടികൾ തടസപ്പെടുകയായിരുന്നു.
കൗൺസിലിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങൾക്കും ഹാജർ രജിസ്റ്റർ നൽകുന്നത് പതിവ് നടപടിക്രമമാണെന്ന് മേയർ പറഞ്ഞു. എന്നാൽ രജിസ്റ്ററിന്റെ പേജുകൾ നശിപ്പിക്കാനും അതിൽ വെള്ളമൊഴിച്ച് കേടുവരുത്താനും ചിലർ ശ്രമിച്ചു. നഗരസഭയുടെ ഔദ്യോഗിക രേഖയായ രജിസ്റ്റർ നശിപ്പിക്കാനുള്ള ശ്രമം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ യുഡിഎഫ് കൗൺസിലർമാർ ശ്രമിക്കുകയും തടയാൻ ചെന്ന ബിജെപി കൗൺസിലർമാരെ ആക്രമിക്കുകയുമായിരുന്നു. മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയന്‍റെ ഷർട് ശബരീനാഥ് വലിച്ചുകീറി. അംഗങ്ങൾ തമ്മിൽ കൈയാങ്കളി നടന്നത് ദൗർഭാഗ്യകരമാണെന്നും, സംഭവത്തിൽ ഒന്നിലധികം പേർക്ക് പരിക്കേറ്റതായും അവർ ചികിത്സ തേടിയതായും അദ്ദേഹം അറിയിച്ചു.
വാഴോട്ടുകോണം വാർഡിലെ കൗൺസിലറുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർക്ക് നേരിട്ട് ഇടപെടാനാകില്ലെന്നും, അത്തരം വിഷയങ്ങളിൽ നിയമപരമായ മാർഗമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അറ്റൻഡൻസ് രജിസ്റ്റർ കീറുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് ഒരു പരിഹാരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
34 കൗൺസിലർമാർ ഒപ്പിട്ട പേപ്പർ തനിക്ക് കിട്ടിയിട്ടില്ല. അങ്ങനെ വന്നാൽ ചട്ടപ്രകാരം സ്പെഷ്യൽ കൗൺസിൽ ചേരാം. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസിൽ പരാതി നൽകുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൗൺസിൽ യോഗത്തിൽ സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷം ആസൂത്രിത ശ്രമമാണ് നടത്തിയത്. ഇത് ശരിവെക്കുന്നതാണ് കൗൺസിൽ ജീവനക്കാരൻ വെളിപ്പെടുത്തൽ. കൗൺസിലർ ഷീബ പാട്രിക്കിന് അറ്റൻഡൻസ് രജിസ്റ്റർ കൈമാറിയതായും, പിന്നീട് അത് തിരികെ വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൗൺസിലർ കെ.എസ്. ശബരിനാഥ് രജിസ്റ്റർ കൈവശപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രജിസ്റ്റർ തിരികെ ആവശ്യപ്പെട്ടപ്പോൾ മിണ്ടിപ്പോകരുതെന്ന് ശബരിനാഥ് ആക്രോശിച്ചതായും ജീവനക്കാരൻ പറഞ്ഞു.