യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

കാസർകോട്: വധശ്രമക്കേസിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി പോലീസിന് സൂചന. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഖാദർ കരിപ്പൊടിയെയും കൂട്ടാളികളായ റാഷിദ്, അഷ്റഫ് എന്നിവരെയും കണ്ടെത്തുന്നതിനായി അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കാസർകോട് പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പള്ളിക്കര സ്വദേശിയായ അബ്ദുൾ അഹദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഗൾഫിലെ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം ഖാദർ കരിപ്പൊടിയും സംഘവും ചേർന്ന് ഇരുമ്പ് വടിയും പേനാക്കത്തിയും ഉപയോഗിച്ച് ആക്രമിച്ചെന്നും തലയ്‌ക്ക് ഗുരുതരമായി മർദിച്ചെന്നുമാണ് പരാതിക്കാരന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവർ കർണാടകയിലേക്ക് കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി പ്രദേശങ്ങളിലടക്കം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഖാദർ കരിപ്പൊടിക്കെതിരെ നേരത്തെയും വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകൾ വിദ്യാനഗർ, കാസർകോട്, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

 

Share