വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ക്ക് സാക്ഷ്യംവഹിച്ച ദിനത്തില്‍ ജര്‍മ്മനിയും നെതര്‍ലന്‍ഡ്‌സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാരഗ്വായോട് തോറ്റ ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ മടങ്ങിയപ്പോള്‍, മൊറോക്കോയോട് ഷൂട്ടൗട്ടില്‍ കീഴടങ്ങിയാണ് നെതര്‍ലന്‍ഡ്‌സും പുറത്തായത്. നാല് തവണ ലോകചാമ്പ്യന്‍മാരായ ജര്‍മ്മനിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് തോല്‍വിയാണിത്. ഇതിന് മുമ്പ് കളിച്ച നാല് ഷൂട്ടൗട്ടുകളിലും വിജയിച്ചിരുന്ന ജര്‍മ്മനിയുടെ തികഞ്ഞ റെക്കോഡിനാണ് പാരഗ്വായ് വിരാമമിട്ടത്.

2014-ല്‍ ലോകകിരീടം നേടിയ ശേഷം 2018, 2022, 2026 ലോകകപ്പുകളില്‍ തുടര്‍ച്ചയായി പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്താകുന്ന അവസ്ഥയിലേക്ക് ജര്‍മ്മനി വീണു. സമീപകാല ലോകകപ്പുകളില്‍ ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ഇടിവ് വീണ്ടും പ്രകടമായ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ ആദ്യം ലീഡെടുത്തത് പാരഗ്വായ് ആയിരുന്നു. ജൂലിയ എന്‍സോയുടെ ഗോളിന് പിന്നാലെ കായ് ഹാവെര്‍ട്‌സ് ജര്‍മ്മനിയെ ഒപ്പമെത്തിച്ചു. എക്‌സ്ട്രാ ടൈമില്‍ കോര്‍ണറില്‍ നിന്ന് ജോനാഥന്‍ ഝാ നേടിയ ഹെഡര്‍ ജര്‍മ്മനിക്ക് വിജയഗോളായി തോന്നിയെങ്കിലും, വാര്‍ പരിശോധനയില്‍ ഗോള്‍കീപ്പറിനെ ഫൗള്‍ ചെയ്തതായി കണ്ടെത്തിയതോടെ റഫറി ഗോള്‍ അനുവദിച്ചില്ല.

ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്കെടുത്ത അതേ ജോനാഥന്‍ ഝായുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ജര്‍മ്മനിയുടെ പ്രതീക്ഷകളും അവസാനിച്ചു. പിന്നാലെ പാരഗ്വായ് വിജയകിക്ക് ലക്ഷ്യത്തിലെത്തിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 2010-ന് ശേഷം ആദ്യമായി പ്രീക്വാര്‍ട്ടറിലെത്തുന്ന പാരഗ്വായ്, ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായിട്ടാണ് നോക്കൗട്ടില്‍ കടന്നതെങ്കിലും നിര്‍ണായക ഘട്ടത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്തു.

മറ്റൊരു മത്സരത്തില്‍ ഗാക്പോയുടെ ഗോളില്‍ ലീഡെടുത്ത നെതര്‍ലന്‍ഡ്‌സിനെ മൊറോക്കോ അവസാന നിമിഷങ്ങളില്‍ സമനിലയില്‍ പിടിച്ച ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. ഇതോടെ ലോകകപ്പില്‍ നാലാം തവണയാണ് നെതര്‍ലന്‍ഡ്‌സ് ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താകുന്നത്. മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടും ലോകകിരീടം നേടാനാകാത്ത ഡച്ച് ടീമിന് ഇത്തവണയും നിരാശയായിരുന്നു ഫലം. മറുവശത്ത്, കഴിഞ്ഞ ലോകകപ്പില്‍ സെമിയിലെത്തിയ മൊറോക്കോ ഒരിക്കല്‍ക്കൂടി കരുത്ത് തെളിയിച്ച് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ജപ്പാനെ ഇഞ്ചുറി ടൈം ഗോളില്‍ മറികടന്ന ബ്രസീലും പ്രീക്വാര്‍ട്ടറിലെത്തി. ഇനി പോര്‍ച്ചുഗല്‍-ക്രൊയേഷ്യ പോരാട്ടത്തിലെ വിജയികളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.

Share