ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നയപരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭരണനിര്‍വഹണം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യോഗം നടന്നത്.

സീഷെല്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്യത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഈ നിര്‍ണായക യോഗത്തിന് അധ്യക്ഷത വഹിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേന്ദ്ര സെക്രട്ടറിമാരുമായുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സുപ്രധാന കൂടിക്കാഴ്ചയാണിത്. ഇതിന് മുന്‍പ് മേയ് 21-ന് കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെയും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെയും സംയുക്തയോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കിയിരുന്നു.

‘വികസിത ഭാരതം’ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഭരണ-നിയന്ത്രണ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കാനായിരുന്നു ആ യോഗം. അന്ന് ഭരണനിര്‍വഹണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ഫയലുകളുടെ നീക്കം അതിവേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ഫലപ്രാപ്തി ഉറപ്പാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്നത്തെ യോഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മധ്യകാലഘട്ടത്തില്‍ വിലയിരുത്തുന്ന നിര്‍ണായക അവലോകന യോഗമായാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ പ്രധാനമന്ത്രിയെ കൂടാതെ 30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഭരണപരിഷ്‌കാരങ്ങള്‍ക്കും ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്’ എന്ന ആശയത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന നടപടികളുടെ ഭാഗമായാണ് ഈ യോഗം ശ്രദ്ധ നേടുന്നത്.

Share