ന്യൂഡല്‍ഹി: കരാച്ചിയിലെ സിന്ധ് റേഞ്ചേഴ്സ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താന്റെ ആരോപണങ്ങള്‍ ശക്തമായി തള്ളി ഇന്ത്യ. ആരോപണങ്ങള്‍ ‘അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്’ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവര്‍ക്കെതിരെ വിരല്‍ചൂണ്ടുന്നതിന് പകരം സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖലകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടതെന്നും ഇന്ത്യ തിരിച്ചടിച്ചു.
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ, കരാച്ചി സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പാകിസ്താനില്‍ ഉയരുന്ന ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി അറിയിച്ചു. പാകിസ്താന്‍ സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ ഇല്ലാതാക്കാന്‍ വിശ്വസനീയമായ നടപടികള്‍ സ്വീകരിക്കണമെന്നും, ഭീകരവാദത്തെ ഭരണനയത്തിന്റെ ഉപാധിയായി ഉപയോഗിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകിട്ടാണ് കരാച്ചിയിലെ സിന്ധ് റേഞ്ചേഴ്സിന്റെ ഭിട്ടായ് വിംഗ് ആസ്ഥാനത്തിന് നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയത്. വാഹനം ഉപയോഗിച്ച് പ്രധാന കവാടം തകര്‍ത്ത് അകത്തുകയറിയ ആക്രമികള്‍ ഗ്രനേഡുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനങ്ങളും മണിക്കൂറിലേറെ നീണ്ട വെടിവെപ്പും അരങ്ങേറി. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ ആറ് ഭീകരര്‍ കൊല്ലപ്പെടുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു.
ആക്രമണത്തില്‍ നാല് സിന്ധ് റേഞ്ചേഴ്സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും പാകിസ്താന്‍ സ്ഥിരീകരിച്ചു. നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനുമായി ബന്ധമുള്ള ജമാഅത്ത്-ഉല്‍-അഹ്‌റാര്‍ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. 2024 ഒക്ടോബറില്‍ കരാച്ചി വിമാനത്താവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ട് ചൈനീസ് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ പാകിസ്താന്‍ അധികൃതര്‍ വ്യാപക പരിശോധനയും അന്വേഷണം ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ടി.ടി.പി ഭീകരര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് കരാച്ചി ആക്രമണവും അതിനെ ചൊല്ലിയുള്ള ഇന്ത്യ-പാകിസ്താന്‍ വാക്‌പോരും പുതിയ രാഷ്‌ട്രീയ-സുരക്ഷാ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.















