സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

Published by
ജനം വെബ്‌ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ (എസ്.പി) ആഭ്യന്തര ഭിന്നതകള്‍ക്കിടെ നിര്‍ണായക നീക്കം. പാര്‍ട്ടിയുടെ നിയമസഭാ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവും കാന്ത് മണ്ഡലത്തിലെ എം.എല്‍.എയുമായ കമാല്‍ അക്തര്‍ രാജിവച്ചു. പാര്‍ട്ടിയുടെ നിയമസഭാ നേതൃത്വത്തില്‍ വീണ്ടും അഴിച്ചുപണിക്ക് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം.

എസ്.പി എം.പി റൂചി വീരയുമായുള്ള അഭിപ്രായഭിന്നതകളാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം അടുത്തിടെ ലഖ്‌നൗവില്‍ പ്രത്യേക യോഗം വിളിച്ചിരുന്നുവെങ്കിലും, പിന്നാലെ കമാല്‍ അക്തര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടുള്ള വിശ്വാസം ആവര്‍ത്തിച്ച് കമാല്‍ അക്തര്‍ രംഗത്തെത്തി. ‘ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നിര്‍ദേശങ്ങള്‍ ഇതുവരെ അനുസരിച്ചിട്ടുള്ളതുപോലെ, ഇനി ലഭിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കും,’ എന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

ഇതിന് മുമ്പ് എസ്.പിയുടെ ചീഫ് വിപ്പായിരുന്ന മനോജ് പാണ്ഡെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടര്‍ന്ന് എസ്.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ അദ്ദേഹം ബി.ജെ.പി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ മന്ത്രിയാണ്.

Share