ഷോക്കേറ്റ് മരണം: നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചയാളുടെ അനന്തരാവകാശികൾക്ക് നൽകാൻ ബാക്കിയുള്ള അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം പരമാവധി ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

നെയ്യാറ്റിൻകര മാരായമുട്ടം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാറക്കൂട്ടം ട്രാൻസ്ഫോർമറിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ച ഓണംകോട് നടൂർകൊല്ല തൈത്തൂർ വിളാകത്ത് ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. 2024 ജൂൺ 28 നാണ് ബാബു മരിച്ചത്. 2024 ജൂൺ 29 ന് അവിവാഹിതനായ ബാബുവിന്റെ അമ്മയ്‌ക്ക് 5 ലക്ഷം രൂപ കൈമാറി. ഇതിനു ശേഷം അമ്മ മരിച്ചു. ബാബുവിന്റെ സഹോദരങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചെങ്കിലും കെ.എസ്.ഇ.ബിയുമായി ഇവർ സഹകരിക്കുന്നില്ലെന്ന് കമ്മീഷൻ സിറ്റിംഗിൽ ഹാജരായ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. തഹസിൽദാർ നൽകിയ ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റിൽ പേരുള്ളവരിൽ നിന്നും സത്യവാങ്മൂലം ആവശ്യപ്പെട്ട് ഒരിക്കൽകൂടി കത്തയക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സത്യവാങ്മൂലം ലഭിച്ചാൽ പരമാവധി ഒരുമാസത്തിനുള്ളിൽ തുക നൽകണം.

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുർകരുതൽ ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് കമ്മീഷൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ചീഫ് എഞ്ചിനീയർ അറിയിച്ചു. പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Share