തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കേ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിൽ നടത്തിയ സന്ദർശനം ഗുരുതര സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ ആരോപിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം എന്ന നിലപാടിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ടുപോയ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച കൂടുതൽ ദുരൂഹമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. അതിനാൽ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കേരള ജനതയോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം രമേശ് ചെന്നിത്തലയ്‌ക്കും കടകംപള്ളി സുരേന്ദ്രനും ഉണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ശബരിമല സ്വർണക്കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാനോ, കേസിന്റെ ഗതി മാറ്റാനോ, രാഷ്‌ട്രീയ ധാരണകൾ രൂപപ്പെടുത്താനോ വേണ്ടിയാണോ കൂടിക്കാഴ്ച നടന്നതെന്ന സംശയം സ്വാഭാവികമായി ഉയരുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ സംശയങ്ങൾ നീക്കാൻ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതും വലതും തമ്മിലുള്ള രഹസ്യ രാഷ്‌ട്രീയ ധാരണയുടെ മറ്റൊരു ഉദാഹരണമായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യം പുറത്തുവരേണ്ടത് അനിവാര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ യാതൊരു രാഷ്‌ട്രീയ സമ്മർദ്ദവും ഉണ്ടാകരുതെന്നും ബിജെപി ആവശ്യപ്പെട്ടു. അന്വേഷണം പൂർണ സ്വതന്ത്രവും സുതാര്യവുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ ഉറപ്പുനൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ കേസിൽ സത്യം പുറത്തുവരുന്നതുവരെ ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ശക്തമായി നിലകൊള്ളുമെന്നും അന്വേഷണത്തിൽ ഇടപെടലോ ഒത്തുതീർപ്പോ ഉണ്ടായാൽ ശക്തമായി എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.















