മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ജപ്പാന്‍ പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച; ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന സാമ്പത്തിക ഫോറവും നാളെ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ജപ്പാന്‍ പ്രധാനമന്ത്രി സനയെ തകൈച്ചി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകിട്ട് ന്യൂഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായതിന് ശേഷമുള്ള അവരുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

ഇന്ന് നടക്കുന്ന 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തകൈച്ചി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സുരക്ഷ, നിക്ഷേപം, നവീകരണം, അര്‍ധചാലകങ്ങള്‍ , നിര്‍ണായക ധാതുക്കള്‍, വിതരണ ശൃംഖല എന്നിവയാണ് ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍.

അന്താരാഷ്‌ട്ര സാഹചര്യങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ആഴത്തിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് യാത്രയ്‌ക്ക് മുമ്പ് ടോക്കിയോയില്‍ തകൈച്ചി വ്യക്തമാക്കി. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയെന്ന ഇരുരാജ്യങ്ങളുടെയും പൊതു ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകുന്നതിലും ചര്‍ച്ചകള്‍ക്ക് പ്രാധാന്യമുണ്ട്.

സമുദ്രസുരക്ഷ, പ്രതിരോധ സാങ്കേതിക സഹകരണം, ബംഗാള്‍ ഉള്‍ക്കടലിനെയും വടക്കുകിഴക്കന്‍ ഇന്ത്യയെയും ബന്ധിപ്പിക്കുന്ന വ്യവസായ മൂല്യശൃംഖല, ഊര്‍ജ സുരക്ഷ, പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിതരണ ശൃംഖല പ്രശ്‌നങ്ങള്‍ എന്നിവയും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ജപ്പാനില്‍ നിന്നുള്ള വന്‍ വ്യവസായ പ്രതിനിധി സംഘവും പ്രധാനമന്ത്രിക്കൊപ്പമെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ജപ്പാന്‍-ഇന്ത്യ സാമ്പത്തിക ഫോറവും നാളെ നടക്കും. ഇന്ത്യയില്‍ നിലവില്‍ ഏകദേശം 1,400 ജാപ്പനീസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അതില്‍ പകുതിയോളം നിര്‍മാണ മേഖലയിലാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ-ജപ്പാന്‍ ഉഭയകക്ഷി വ്യാപാരം 27.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2025 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ജപ്പാന്റെ ഇന്ത്യയിലെ നിക്ഷേപം 3.2 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. ഉച്ചകോടിക്ക് ശേഷം സംയുക്ത പ്രസ്താവനയ്‌ക്കൊപ്പം ഊര്‍ജ സുരക്ഷ, കൃത്രിമ ബുദ്ധി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബാറ്ററികള്‍, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.

Share