ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും കന്നുകുട്ടികളെയും കൊല്ലുന്നത് നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് ഹർജിയുടെ പരിധിക്ക് പുറത്തുള്ളതും നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവുമാണെന്നാണ് സംസ്ഥാനത്തിന്റെ വാദം.
ജോലിക്കും പ്രജനനത്തിനും യോഗ്യമല്ലാത്ത 10 വയസ്സിന് മുകളിലുള്ള പശുക്കളെ, ബന്ധപ്പെട്ട അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കശാപ്പ് ചെയ്യാൻ അനുവദിക്കുന്ന 1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമത്തിനു വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവ് എന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം ഉൾപ്പെടെയുള്ള നിലവിലെ ചട്ടങ്ങൾ കശാപ്പിന് നിബന്ധനകൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും പൂർണ നിരോധനം നിർദ്ദേശിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
കെ. സൂര്യ പ്രകാശ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് പശുക്കളെയും കന്നുകുട്ടികളെയും എവിടെയും ഏത് ദിവസവും കശാപ്പ് ചെയ്യരുതെന്ന് മെയ് 27ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിക്കാരൻ ആവശ്യപ്പെടാത്ത ആശ്വാസമാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചതെന്നും ഇതിലൂടെ കോടതി നിയമനിർമ്മാണത്തിന്റെ പരിധി കടന്നുവെന്നുമാണ് സംസ്ഥാനത്തിന്റെ വാദം. നിലവിലുള്ള നിയമം ചില സാഹചര്യങ്ങളിൽ ഗോവധം അനുവദിക്കുമ്പോൾ അതിന് വിരുദ്ധമായ ജുഡീഷ്യൽ നിർദേശം നിലനിൽക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കശാപ്പുശാലകളിൽ മാത്രമേ മൃഗങ്ങളെ കൊല്ലാവൂ എന്ന് ഒരുവശത്ത് നിരീക്ഷിച്ച കോടതി, മറുവശത്ത് ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ പശുവിനെയോ കിടാവിനെയോ കൊല്ലരുതെന്ന് നിർദ്ദേശിച്ചത് വിധിയിലെ ആന്തരിക വൈരുധ്യമാണെന്നും തമിഴ്നാട് സർക്കാർ ഹർജിയിൽ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ കശാപ്പ് തടയാൻ മതിയായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും പോലീസ് സത്യവാങ്മൂലത്തിൽ ഇത് വ്യക്തമാക്കിയിരുന്നുവെന്നും സർക്കാർ പറഞ്ഞു. സുപ്രീം കോടതി വെബ്‌സൈറ്റ് പ്രകാരം ജൂൺ 9നാണ് സംസ്ഥാനത്തിന്റെ പ്രത്യേക ഹർജി സമർപ്പിച്ചത്.















