‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവിധാനത്തെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴിവെച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്റെ നിയമസഭാ മറുപടി. ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ദൈനംദിന പ്രവർത്തനച്ചെലവുകൾക്ക് പ്രധാന ആശ്രയമെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ് സംശയങ്ങൾക്ക് ഇടയാക്കുന്നത്.

എം.എൽ.എ ജനീഷ് കുമാർ ഉൾപ്പെടെയുള്ള അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. മറുപടി പ്രകാരം, ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡിന്റെ  പ്രധാന സ്രോതസ്സ്. അതിൽ നിന്നാണ് ബോർഡിന് കീഴിലുള്ള ഏകദേശം 1250 ക്ഷേത്രങ്ങളുടെയും ഭരണ-പരിപാലന പ്രവർത്തനങ്ങൾക്കും മറ്റ് ചെലവുകൾക്കും തുക വിനിയോഗിക്കുന്നത്.

എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വൻ വരുമാനം ലഭിക്കുന്ന നിരവധി പ്രധാന ക്ഷേത്രങ്ങളുള്ള സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം ചർച്ചയാകുന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം തുടങ്ങി ഗണ്യമായ കാണിക്കയും വഴിപാടുകളും ലഭിക്കുന്ന ക്ഷേത്രങ്ങളുടെ വരുമാനം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന ചോദ്യമാണ് ഭക്തർ ഉയർത്തുന്നത്.

നിയമസഭയിൽ സമർപ്പിച്ച രേഖയിലെ മറ്റൊരു ശ്രദ്ധേയമായ പരാമർശം കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ളതാണ്. ക്ഷേത്രത്തിന്റെ വാർഷിക ചെലവ് ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതലാണെന്നാണ് മന്ത്രി മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവിധാനം പൊതുനിധി (Common Pool Fund) അടിസ്ഥാനത്തിലാണെന്നും, വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനവും ശബരിമലയിൽ നിന്നുള്ള വരുമാനവും ബോർഡിന്റെ നിയമപരമായ സാമ്പത്തിക ക്രമീകരണങ്ങൾ അനുസരിച്ചാണ് വിനിയോഗിക്കപ്പെടുന്നതെന്നും ദേവസ്വം ബോർഡ് നേരത്തെ വിശദീകരിച്ചിട്ടുള്ള വിഷയമാണ്. എന്നാൽ മന്ത്രിയുടെ ഇപ്പോഴത്തെ മറുപടി പുറത്തുവന്നതോടെ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഭക്തരും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 

Share