18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, മനുഷ്യർക്ക്  ജീവിക്കാൻ പ്രയാസമുള്ള സാഹചര്യത്തിൽ വർഷങ്ങളോളം കഴിയേണ്ടിവന്ന 16 കുട്ടികളെ രക്ഷപ്പെടുത്തി. 18 മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് നരക സമാനമായ സാഹചര്യത്തിൽ കഴിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കളെയും മുത്തച്ഛനെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒഹായോയിലെ ഹാംഡൻ ഗ്രാമത്തിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. വർഷങ്ങളായി കടുത്ത അവഗണനയും ദുരിതപൂർണമായ ജീവിതവുമാണ് ഇവർ നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചില കുട്ടികൾക്ക് സാധാരണ രീതിയിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. 18 വയസ്സുള്ള മൂത്ത കുട്ടിക്ക് സ്വന്തം പേര് എഴുതാൻ പോലും അറിയില്ലായിരുന്നു.

കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ രക്ഷപ്പെടുത്തിയ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേരെ ട്രോമ സെന്ററുകളിലേക്ക് ഹെലികോപ്റ്റർ വഴി മാറ്റേണ്ടിവന്നു. വർഷങ്ങളായുള്ള പോഷകാഹാരക്കുറവും ചികിത്സയുടെ അഭാവവും കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവം പരിശോധിച്ച ഒഹായോ അറ്റോർണി ജനറൽ ആൻഡി വിൽസൺ, ഔദ്യോഗിക ജീവിതത്തിൽ നേരിട്ടതിൽ ഏറ്റവും ഭയാനകമായ കേസാണിതെന്ന് പ്രതികരിച്ചു. “Pure Evil” എന്ന വാക്കുകളിലൂടെയാണ് അദ്ദേഹം കുട്ടികൾ അനുഭവിച്ച ദുരിതത്തെ വിശേഷിപ്പിച്ചത്. കുട്ടികളെ സ്‌കൂളിൽ പോലും ചേർത്തിരുന്നില്ലെന്നും, സമൂഹത്തിൽ നിന്ന് പൂർണമായും ഒറ്റപ്പെടുത്തി വളർത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സമീപവാസികൾക്ക് പോലും ആ വീട്ടിൽ ഇത്രയും കുട്ടികൾ താമസിക്കുന്നുണ്ടെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കുട്ടികളുടെ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഉൾപ്പെടെ നാല് പേർക്കെതിരെ  ഗുരുതര കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റം നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇത് മനുഷ്യക്കടത്ത് കേസല്ലെന്നും കുടുംബത്തിനുള്ളിൽ നടന്ന ക്രൂരമായ ബാലപീഡനവും അവഗണനയുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു.

ലോകത്തെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായ അമേരിക്കയിൽ പോലും വർഷങ്ങളോളം 16 കുട്ടികൾ പുറംലോകത്തിന്റെ ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു ജീവിതം നയിക്കേണ്ടിവന്നത് ബാലസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Share