ഉറക്കത്തിനിടെ വവ്വാലിന്റെ കടിയേറ്റ 11 വയസുകാരൻ മരിച്ചു. കാനഡയിലാണ് ദാരുണ സംഭവം നടന്നത്. പേവിഷബാധയേറ്റാണ് കുട്ടിയുടെ മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോഴാണ് റിപ്പോർട്ട് ചെയ്തത്.
വേനൽക്കാലത്ത് കുടുംബത്തോടൊപ്പം കോട്ടേജിൽ താമസിക്കുമ്പോഴാണ് കുട്ടി ഉറക്കമുണർന്നപ്പോൾ മൂക്കിനും വായ്‌ക്കും മുകളിലായി ഒരു വവ്വാൽ കിടക്കുന്നതായി കണ്ടത്. ഉടൻ വവ്വാലിനെ തട്ടിമാറ്റിയ ശേഷം പിതാവ് അതിനെ പിടികൂടി പുറത്തുവിട്ടു. കുട്ടിയുടെ ശരീരത്തിൽ കടിയേറ്റതോ മാന്തിയതോ ആയ പാടുകളൊന്നും കാണാതിരുന്നതിനാൽ കുടുംബം ചികിത്സ തേടിയില്ല.
എന്നാൽ 19 ദിവസങ്ങൾക്ക് ശേഷം കുട്ടിക്ക് ഛർദ്ദി, മുഖത്ത് മരവിപ്പ്, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് സംസാരിക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, വിഴുങ്ങാൻ പ്രയാസം എന്നിവയും ഉണ്ടായി. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായതോടെ കുട്ടി മരണത്തിന് കീഴടങ്ങി.
വവ്വാലുകളുടെ കടിയോ മാന്തലോ പലപ്പോഴും വളരെ ചെറുതായതിനാൽ ശരീരത്തിൽ കാര്യമായ പാടുകൾ കാണണമെന്നില്ല. അതിനാൽ വവ്വാലുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ, പ്രത്യേകിച്ച് ഉറക്കത്തിനിടെയോ സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.