‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

Published by
ജനം വെബ്‌ഡെസ്ക്

ജമ്മു: ‘ഹർ ഹർ മഹാദേവ്’, ‘ജയ് ഭോലെനാഥ്’, ‘ബം ബം ഭോലെ’ എന്നീ മുദ്രാവാക്യങ്ങൾ ജമ്മു നഗരത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ 2026ലെ ശ്രീ അമർനാഥ് യാത്രയ്‌ക്ക് തുടക്കമായി. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ആദ്യ തീർത്ഥാടക സംഘത്തെ ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് തീർത്ഥാടകർ പുണ്യ തീർത്ഥയാത്രയ്‌ക്കായി പുറപ്പെട്ടത്.

ആദ്യ ബാച്ചിൽ 259 വാഹനങ്ങളിലായി 4,800-ലധികം ഭക്തരാണ് യാത്ര തിരിച്ചത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരോടൊപ്പം വിദേശത്തുനിന്നും ഭക്തർ എത്തിയിട്ടുണ്ട്. ജമ്മു-കശ്മീർ ഭരണകൂടം, ശ്രീ അമർനാഥ് ക്ഷേത്ര ബോർഡ്, ജമ്മു-കശ്മീർ പോലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ എന്നിവ ചേർന്ന് വിപുലമായ സുരക്ഷാ-സൗകര്യ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫ്ലാഗ് ഓഫ് ചടങ്ങിന് മുമ്പ് ഭഗവതി നഗർ ക്യാമ്പിൽ പരമ്പരാഗത പൂജ നടന്നു. ആത്മീയ നേതാക്കൾ, മതസംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, മുതിർന്ന സിവിൽ-പോലീസ് ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എംപി ജുഗൽ കിഷോർ ശർമ്മ, പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ, എംഎൽഎമാരായ അരവിന്ദ് ഗുപ്ത, ദേവയാനി റാണ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

“ശ്രീ അമർനാഥ് യാത്ര ഒരു തീർത്ഥാടനം മാത്രമല്ല, ആഴത്തിലുള്ള ആത്മീയ ഉണർവാണ്. ഈ പുണ്യപാതയിലെ ഓരോ ചുവടും ബാബാ അമർനാഥിനോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും തെളിവാണ്. എല്ലാ ഭക്തർക്കും സുരക്ഷിതവും സുഖകരവും ആനന്ദകരവും ആത്മീയമായി സംതൃപ്തിയേകുന്നതുമായ യാത്ര ആശംസിക്കുന്നു.”ഭക്തർക്കെല്ലാം ആശംസകൾ നേർന്ന് ഗവർണ്ണർ മനോജ് സിൻഹ പറഞ്ഞു:

സാമൂഹ്യമാധ്യമമായ എക്സിലൂടെയും അദ്ദേഹം സന്ദേശം പങ്കുവെച്ചു. “ബാബ ബർഫാനിയുടെ വിശുദ്ധ വാസസ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു. ഭഗവാൻ ശിവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഓം നമഃ ശിവായ” എന്നാണ് അദ്ദേഹം കുറിച്ചത്.

ഔദ്യോഗികമായി അമർനാഥ് യാത്ര വെള്ളിയാഴ്ച, ജൂലൈ 3-ന് ആരംഭിക്കും. അനന്ത്‌നാഗ് ജില്ലയിലെ നുൻവാൻ-പഹൽഗാം റൂട്ടിലൂടെയും ഗന്ദർബാൽ ജില്ലയിലെ ബാൽതാൽ റൂട്ടിലൂടെയും തീർത്ഥാടനം ഒരേസമയം തുടങ്ങും. 57 ദിവസം നീളുന്ന യാത്ര ഓഗസ്റ്റ് 28-ന് രക്ഷാബന്ധൻ ദിനത്തിൽ സമാപിക്കും.

അമർനാഥ് ഗുഹാക്ഷേത്രം ദക്ഷിണ കശ്മീരിലെ ഹിമാലയൻ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,880 മീറ്റർ ഉയരത്തിലുള്ള ഈ ഗുഹാക്ഷേത്രം ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പുണ്യസ്ഥാനങ്ങളിലൊന്നാണ്. ഇവിടെ സ്വാഭാവികമായി രൂപംകൊള്ളുന്ന മഞ്ഞുലിംഗമാണ് പ്രധാന ആകർഷണം. വർഷത്തിലെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മാത്രം ഭക്തർക്ക് ഈ ദിവ്യദർശനത്തിനുള്ള അനുമതിയുണ്ട്. അതിനാൽ പ്രതിവർഷം ലക്ഷക്കണക്കിന് ഭക്തരാണ് ഈ തീർത്ഥാടനം നടത്തുന്നത്.

തീർത്ഥാടകർക്ക് രണ്ട് പ്രധാന റൂട്ടുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. പഹൽഗാം റൂട്ട് ഏകദേശം 48 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. ഈ പാത ദൈർഘ്യമേറിയതാണെങ്കിലും താരതമ്യേന കയറ്റം കുറവാണ്. മറുവശത്ത് ബാൽതാൽ റൂട്ട് 14 കിലോമീറ്റർ മാത്രമാണെങ്കിലും വളരെ കുത്തനെയുള്ള മലനിരകളിലൂടെ കടന്നുപോകുന്നതുകൊണ്ട് കൂടുതൽ ദുഷ്കരമാണ്.

ഈ വർഷം സുരക്ഷാ ക്രമീകരണങ്ങൾ മുൻവർഷങ്ങളെക്കാൾ കൂടുതൽ ശക്തമാക്കി. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണം, സിസിടിവി മോണിറ്ററിംഗ്, ബഹുസ്ഥര സുരക്ഷാ വലയം, മെഡിക്കൽ റെസ്പോൺസ് ടീമുകൾ, ദുരന്തനിവാരണ യൂണിറ്റുകൾ എന്നിവയും സജ്ജമാണ്. തീർത്ഥാടകർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ വിവിധ ഇടങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും ഓക്സിജൻ സഹായ കേന്ദ്രങ്ങളും സ്ഥാപിച്ചു.

ജമ്മുവിൽ തീർത്ഥാടകരുടെ രജിസ്ട്രേഷനായി താവി നദീതീരത്ത് പ്രധാന കേന്ദ്രം പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്കായി മഹാജൻ സഭയിലും സന്യാസിമാർക്കായി ഗീതാഭവൻ, പുരാണി മണ്ഡി എന്നിവിടങ്ങളിലുമായി പ്രത്യേക രജിസ്ട്രേഷൻ കേന്ദ്രങ്ങളും തുറന്നു.

അതേസമയം, കശ്മീർ താഴ്വരയിൽ എത്തിയ ആദ്യ തീർത്ഥാടക സംഘത്തെ പ്രാദേശിക ജനങ്ങളും സുരക്ഷാസേനയും പുഷ്പവൃഷ്ടിയോടെ വരവേറ്റു. കുൽഗാം ജില്ലയിലെ നവായ്‌ക് തുരങ്കത്തിന് സമീപം ഭക്തർക്കായി ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സിആർപിഎഫ് ഉദ്യോഗസ്ഥരും സിവിൽ അഡ്മിനിസ്ട്രേഷൻ പ്രതിനിധികളും പുഷ്പമാലകൾ അണിയിച്ച് തീർത്ഥാടകരെ വരവേറ്റു.

പഹൽഗാം, ബാൽതാൽ ക്യാമ്പുകളിലെത്തിയ ശേഷം ഭക്തർ രാത്രി അവിടെ വിശ്രമിക്കും. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ പുണ്യഗുഹയിലേക്കുള്ള കാൽനടയാത്ര ആരംഭിക്കും. ഹിമാലയത്തിന്റെ മടിത്തട്ടിൽ ഭക്തിയുടെയും ആത്മീയതയുടെയും മഹാപ്രവാഹമായി വീണ്ടും അമർനാഥ് യാത്ര ആരംഭിച്ചിരിക്കുകയാണ്.

Share