‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ‘അമ്മ’ പ്രസിഡന്റിന്റെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കി. ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ പദവിയിൽ നിന്ന് പടിയിറങ്ങില്ലെന്നും ശ്വേത മേനോൻ സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു.

സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും, വാർഷിക പൊതുയോഗത്തിൽ താൻ രാജിവയ്‌ക്കണമെന്ന മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായി ചിലർ എത്തിയിരുന്നുവെന്നും അവർ ആരോപിച്ചു. തന്റെ നിശ്ശബ്ദതയെ മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചില നിക്ഷിപ്ത താൽപര്യക്കാർ ‘അമ്മ’ സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും ശ്വേത മേനോൻ പറഞ്ഞു.

‘അമ്മ’യുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനം എവിടെയാണുള്ളതെന്ന് ചോദിച്ച ശ്വേത മേനോൻ, നിലവിൽ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും ചൂണ്ടിക്കാട്ടി.

ജൂൺ 21-ന് നടന്ന വാർഷിക പൊതുയോഗത്തിന് പിന്നാലെ, ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി ഒന്നാകെ രാജിവച്ചെന്നായിരുന്നു വിവരം. തുടർന്ന് രമേഷ് പിഷാരടി അധ്യക്ഷനായ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നു.

ഇന്ന് കൊച്ചിയിയിൽ ചേർന്ന അഡ്‌ഹോക് കമ്മിറ്റി യോഗത്തിൽ, ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ സംഘടനയ്‌ക്ക് ഔദ്യോഗിക രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും കമ്മിറ്റി അംഗമായ ഗണേഷ് കുമാർ എം.എൽ.എയും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു ശ്വേത മേനോന്റെ പ്രതികരണം. ബൈലോ പ്രകാരം രാജിവച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണചുമതലയെന്നും, അഡ്‌ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്നും അവർ ആവർത്തിച്ചു.

Share