മലപ്പുറം : തങ്ങളുടെ വിവിധ ആവശ്യങ്ങൾ നടത്തിക്കിട്ടുവാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ച് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതാക്കളാണ് മലബാർ ദേവസ്വം ബോർഡിലെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ചത്. 31 വർഷമായി തുടരുന്ന മലബാർ ദേവസ്വം ബോർഡ് ബില്ല് നിയമമാക്കുവാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുണ്ട്.
ഇതേ ആവശ്യവുമായി കഴിഞ്ഞ രണ്ട് തവണത്തെ എൽഡിഎഫ് സർക്കാരുകളെയും സംഘടനയുടെ ആഭിമുഖ്യത്തിൽ സമീപിച്ചിരുന്നതായും ജീവനക്കാർ പറയുന്നു. നിലവിലെ ദേവസ്വം മന്ത്രി കെ മുരളീധരനെയും മുഖ്യമന്ത്രി വി ഡി സതീശനെയും തങ്ങളുടെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാൽ ഇതേവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. ഇതിനെ തുടർന്നാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം സമർപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് യുഡിഎഫിലെ മറ്റു ഘടകകക്ഷി നേതാക്കളെയും കാണുവാൻ പദ്ധതിയിടുന്നതായും കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം സമർപ്പിച്ച അവസരത്തിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎൽഎ ഖാദർ, ദേവസ്വം ബോർഡ് ജീവനക്കാർക്കൊപ്പം ഉണ്ടായിരുന്നു.
സംഘടനയുടെ നേതാക്കളായ ചെയർമാൻ വിവിശ്രീനിവാസൻ, എംവി. ശശി, ശ്രീജിഷ് കെപി, കേശവൻ നമ്പീശൻ, ഗിരിധരൻ രാമനാട്ടുകര തുടങ്ങിയവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.
“കേരളാ സ്റ്റേറ്റ് ടെംപിൾ എംപ്ലോയീസ് കോർഡിനേഷൻ കമ്മറ്റി നേതാക്കൾ അവരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് സമർപ്പിക്കുന്നതിനു അവസരമൊരുക്കാൻ അവർ എന്നോട് അപേക്ഷിച്ചതു പ്രകാരം ഞാനും കൂടെ പോയി”, എന്ന് മുസ്ലിം ലീഗ് നേതാവ് കെ എൻ എ ഖാദർ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.
മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ചത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.