പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

Published by
ജനം വെബ്‌ഡെസ്ക്

ഡാലസ്: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ 2-1ന് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ രണ്ട് ചരിത്ര റെക്കോര്‍ഡുകള്‍ കൂടി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 41-ാം വയസിലും ലോക ഫുട്‌ബോളില്‍ തന്റെ ആധിപത്യം തുടരുന്ന റൊണാള്‍ഡോ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോള്‍സ്‌കോററും മികച്ച താരവുമായി മാറിയാണ് പുതിയ ചരിത്രമെഴുതിയത്.

മത്സരത്തില്‍ രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ സമനില ഗോള്‍ നേടിയ റൊണാള്‍ഡോ, 41 വയസും 147 ദിവസവും പ്രായമുള്ളപ്പോള്‍ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. മുന്‍ പോര്‍ച്ചുഗല്‍ താരം പെപെയുടെയും കാമറൂണ്‍ ഇതിഹാസം റോജര്‍ മില്ലയുടെയും നേട്ടങ്ങളെയാണ് അദ്ദേഹം മറികടന്നത്.

ഇതോടൊപ്പം മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡോ, ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. ഫ്രാന്‍സിന്റെ ഒലിവിയെ ജിറൂഡും അര്‍ജന്റീനയുടെ ലയണല്‍ മെസിയും കൈവശം വെച്ചിരുന്ന നേട്ടമാണ് റൊണാള്‍ഡോ മറികടന്നത്.

ക്രൊയേഷ്യക്കെതിരായ വിജയത്തോടെ പോര്‍ച്ചുഗല്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരിക്കുകയാണ്. ഇനി സ്‌പെയിനിനെതിരായ നിര്‍ണായക പോരാട്ടമാണ് റൊണാള്‍ഡോയ്‌ക്കും സംഘത്തിനും മുന്നിലുള്ളത്. ജൂലൈ 6ന് ഡാലസില്‍ നടക്കുന്ന മത്സരം ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.

യുവേഫ യൂറോ കപ്പും യുവേഫ നേഷന്‍സ് ലീഗും ഉള്‍പ്പെടെ ക്ലബ്-ദേശീയ ടീമുകള്‍ക്കൊപ്പം ഒട്ടേറെ കിരീടങ്ങള്‍ നേടിയ റൊണാള്‍ഡോയുടെ ട്രോഫി ശേഖരത്തില്‍ ഇപ്പോഴും ഇല്ലാത്ത ഏക പ്രധാന കിരീടമാണ് ലോകകപ്പ്. 41-ാം വയസിലും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പോരാട്ടം തുടരുകയാണ് പോര്‍ച്ചുഗല്‍ നായകന്‍.

Share