ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

Published by
ജനം വെബ്‌ഡെസ്ക്

ബെര്‍ലിന്‍: ഫിഫ ലോകകപ്പില്‍ അപ്രതീക്ഷിതമായി ആദ്യ നോക്കൗട്ട് റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ജര്‍മ്മനി ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവെച്ചു. പരാഗ്വേയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ലോകകപ്പ് സ്വപ്‌നം അവസാനിച്ചതിന് പിന്നാലെയാണ് മൂന്ന് വര്‍ഷത്തോളം നീണ്ട പരിശീലക കാലാവധിക്ക് നാഗല്‍സ്മാന്‍ വിരാമമിട്ടത്.

2023 സെപ്റ്റംബറിലായിരുന്നു നാഗല്‍സ്മാന്‍ ജര്‍മ്മനിയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. യൂറോ 2028 വരെ കരാര്‍ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിലെ നിരാശാജനക പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതമായിരുന്നു. പരാഗ്വേയോടേറ്റ തോല്‍വിക്ക് ശേഷം രാജിവെക്കുകയോ പുറത്താക്കല്‍ നേരിടുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജി തീരുമാനിച്ചതോടെ നഷ്ടപരിഹാരമായി ഏകദേശം അഞ്ച് ദശലക്ഷം പൗണ്ട് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ടീമിന്റെ പ്രകടനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച നാഗല്‍സ്മാന്‍, ‘പരാഗ്വേയോട് തോറ്റ് പുറത്താകുന്ന ടീം ഒന്നാംനിര ഫുട്‌ബോള്‍ ടീമല്ല. അതില്‍ വലിയ നിരാശയുണ്ട്’ എന്ന് പ്രതികരിച്ചിരുന്നു.

അതേസമയം, ജര്‍മ്മനിയുടെ പുതിയ പരിശീലകനായി മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ പേരാണ് ശക്തമായി ഉയര്‍ന്നുവരുന്നത്. 2024ല്‍ ലിവര്‍പൂള്‍ വിട്ട ക്ലോപ്പ് നിലവില്‍ ജര്‍മ്മന്‍ ബ്രോഡ്കാസ്റ്ററായ മജന്റയ്‌ക്കായി ലോകകപ്പ് വിശകലനം നടത്തുകയാണ്. ടൂര്‍ണമെന്റിനിടെ ജര്‍മ്മന്‍ പരിശീലക സ്ഥാനത്തേക്ക് അവസരം ലഭിച്ചാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ക്ലോപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാഗല്‍സ്മാന്റെ രാജിക്ക് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ലോകകപ്പിനിടെ ജര്‍മ്മന്‍ ടീമിന്റെ പ്രകടനത്തെ ക്ലോപ്പ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഫ്‌ലോറിയന്‍ വിര്‍ട്‌സും ജമാല്‍ മുസിയാലയും പോലുള്ള പ്രതിഭകളുള്ള ടീമിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ലെന്നും, ജര്‍മ്മന്‍ ഫുട്‌ബോളില്‍ അടിസ്ഥാനതലത്തില്‍ തന്നെ മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാഗല്‍സ്മാന്റെ പടിയിറക്കത്തോടെ യൂറോ 2028 ലക്ഷ്യമിട്ട് ജര്‍മ്മന്‍ ഫുട്‌ബോളില്‍ വലിയ അഴിച്ചുപണിക്കാണ് തുടക്കമാകുന്നത്. പുതിയ പരിശീലകനെ കണ്ടെത്തുക ജര്‍മ്മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഏറ്റവും നിര്‍ണായക തീരുമാനങ്ങളിലൊന്നായിരിക്കും.

Share