രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഈ വമ്പന്‍ പ്രതിരോധ സംഭരണ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ നേരിടുന്ന മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികള്‍ കണക്കിലെടുത്ത് കര, നാവിക, വ്യോമസേനകളുടെ ആധുനികവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ക്ക് യോഗത്തില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

പ്രധാന നിര്‍ദേശങ്ങളില്‍ ഇന്ത്യന്‍ സേന ഇതിനകം വിജയകരമായി വിന്യസിച്ചിരിക്കുന്ന കെ-9 വജ്ര 155 എംഎം സെല്‍ഫ്-പ്രൊപ്പല്‍ഡ് ഹോവിറ്റ്‌സറുകള്‍ കൂടുതല്‍ എണ്ണം വാങ്ങുന്നതും ഉള്‍പ്പെടുന്നു. ലഡാക്ക് പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. കൂടാതെ, കാമികേസ് ഡ്രോണുകള്‍ വാങ്ങുന്നതും പരിഗണനയിലുണ്ട്.

ദീര്‍ഘനേരം വായുവില്‍ തങ്ങി ലക്ഷ്യങ്ങള്‍ കണ്ടെത്തി കൃത്യമായി ആക്രമിക്കാന്‍ കഴിയുന്ന ഈ സംവിധാനങ്ങള്‍ ആധുനിക യുദ്ധരംഗത്ത് നിര്‍ണായക ആയുധമായി മാറിക്കഴിഞ്ഞു. താഴ്ന്ന ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ള വെര്‍ബ മാന്‍പാഡ്‌സ്, കൂടുതല്‍ വ്യോമപ്രതിരോധ തോക്കുകള്‍, ടാങ്കുകള്‍ക്കായുള്ള ആക്ടീവ് പ്രൊട്ടക്ഷന്‍ സിസ്റ്റങ്ങള്‍ എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നാവികസേനയ്‌ക്കായി പുതിയ തലമുറ ഹെവിവെയ്റ്റ് ടോര്‍പിഡോകള്‍, ആളില്ലാ ഉപരിതല കപ്പലുകള്‍, അണ്ടര്‍വാട്ടര്‍ ഓട്ടോണമസ് വെഹിക്കിളുകള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, സോണാര്‍ ഉപകരണങ്ങള്‍ എന്നിവയും പരിഗണിക്കും. വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കായി ദീര്‍ഘദൂര സ്റ്റാന്‍ഡ്-ഓഫ് പ്രിസിഷന്‍ മിസൈലുകള്‍, എയര്‍-ടു-എയര്‍ റീഫ്യൂവലിംഗ് ടാങ്കറുകള്‍, പുതിയ തലമുറ എയര്‍ ഡിഫന്‍സ് റഡാര്‍ സംവിധാനങ്ങള്‍ എന്നിവയും ചര്‍ച്ചയാകും. ഈ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യത്തിന് കൂടുതല്‍ കരുത്തേകുന്നതിനൊപ്പം തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ മേഖലയ്‌ക്കും വലിയ ഉണര്‍വ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ഇതിലൂടെ വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ പ്രതിരോധ ആധുനികവല്‍ക്കരണ യാത്രയിലെ നിര്‍ണായക ചുവടുവയ്പ്പായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

Share