ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തുന്നതിനെ എതിർത്ത മുത്തശ്ശിയെ ചെറുമകൻ ക്രൂരമായി കൊലപ്പെടുത്തി. ശിവമോഗ മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീലമ്മ (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകനായ 26കാരൻ കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് കാലിൽ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ കിഷോർ വീട്ടിൽ രഹസ്യമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ലഹരിക്ക് അടിമയായിരുന്ന ഇയാളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ സുശീലമ്മ ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടാകാറുണ്ടായിരുന്നു.
ബുധനാഴ്ച വൈകിട്ടും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. കഞ്ചാവ് കച്ചവടത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുമെന്ന് സുശീലമ്മ മുന്നറിയിപ്പ് നൽകിയതോടെയാണ് സംഭവം വഴിത്തിരിവിലെത്തിയത്. തുടർന്ന് പൊലീസിനെ വിളിക്കാനായി വീടിന് പുറത്തേക്ക് ഇറങ്ങിയ സുശീലമ്മയെ കിഷോർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
പിന്നിൽ നിന്ന് റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ല് ഉപയോഗിച്ച് തലയിൽ അടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ സുശീലമ്മ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
സംഭവവിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ഇതിനോടകം ഒളിവിൽ പോയിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് കിഷോറിനെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ ആക്രമിച്ചതായും, ഇതോടെ ആത്മരക്ഷാർത്ഥം പൊലീസ് പ്രതിയുടെ കാലിൽ വെടിവെച്ചതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റ കിഷോറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.















