ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍ സംബന്ധിച്ച ഗുരുതര ആരോപണത്തില്‍ മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥരോട് മെറ്റ പ്രതിനിധികളില്‍ നിന്ന് വിശദീകരണം തേടാന്‍ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബിബിസി വേള്‍ഡ് സര്‍വീസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതായി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിന്റെ പരസ്യ പരിശോധനാ സംവിധാനത്തിന്റെ അംഗീകാരത്തോടെയാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘റേയ്പ്പ് വീഡിയോ’, ‘ചൈല്‍ഡ് വീഡിയോ’ തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടുത്തിയ പരസ്യങ്ങള്‍ ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിടുന്നതായും, അവിടെ നിന്ന് 99 രൂപയ്‌ക്ക് കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പ്രതികരിച്ച മെറ്റ, ബന്ധപ്പെട്ട പരസ്യങ്ങളും അക്കൗണ്ടുകളും സസ്പെന്‍ഡ് ചെയ്തതായും ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും അറിയിച്ചു.

നിയമലംഘന സാധ്യതയുള്ള പരസ്യങ്ങള്‍ കണ്ടെത്താന്‍ സജീവ നിരീക്ഷണ സംവിധാനം തുടരുകയാണെന്നും, സംശയാസ്പദമായ പരസ്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, 2026-ല്‍ കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 2.74 ലക്ഷം ചാനലുകളും ഗ്രൂപ്പുകളും നീക്കം ചെയ്തതായി ടെലഗ്രാം അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റയെ കേന്ദ്ര സര്‍ക്കാര്‍ വിളിപ്പിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. വാട്ട്സ്ആപ്പില്‍ ഫോണ്‍ നമ്പറിന് പകരം യൂസര്‍നെയിം ഉപയോഗിച്ച് സന്ദേശമയയ്‌ക്കാന്‍ അനുവദിക്കുന്ന പുതിയ സംവിധാനത്തെച്ചൊല്ലിയും കേന്ദ്രം മെറ്റയോട് വിശദീകരണം തേടിയിരുന്നു. ആള്‍മാറാട്ടത്തിനും തട്ടിപ്പിനും ഈ സംവിധാനം വഴിയൊരുക്കുമെന്ന ആശങ്ക ഉയര്‍ത്തിയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. സര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണം ലഭിക്കുന്നതുവരെ പുതിയ ഫീച്ചര്‍ നടപ്പാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

ഇതിന് മറുപടിയായി, തട്ടിപ്പും ആള്‍മാറാട്ടവും തടയാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. അതേസമയം, സമാനമായ യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് ടെലഗ്രാമിനെയും സിഗ്‌നലിനെയും കേന്ദ്രം വിശദീകരണത്തിനായി വിളിപ്പിച്ചിട്ടുണ്ട്.

Share