ഭീകരവാദത്തിന് പിന്തുണ കൊടുക്കുന്നത് അവസാനിപ്പിക്കണം; സിന്ധു കരാറില്‍ ഇന്ത്യയുടെ നിലപാട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച മുന്‍നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാത്ത സാഹചര്യത്തിലാണ് കരാര്‍ മരവിപ്പിച്ചതെന്നും, ഭീകരപ്രവര്‍ത്തനങ്ങളോടുള്ള പാകിസ്താന്റെ സമീപനമാണ് ഇന്ത്യയുടെ നിലപാടിനെ നേരിട്ട് സ്വാധീനിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരവാദത്തിന് വിശ്വസനീയമായ രീതിയില്‍ പിന്തുണ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ പ്രധാന ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചത്.

സിന്ധു കരാര്‍ മരവിപ്പിച്ചതിനെതിരെ പാകിസ്താന്‍ നേതാക്കളുടെ ഭാഗത്തുനിന്നും കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ പാക് കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്, പാകിസ്താന്റെ ജലവിഹിതം തടയാന്‍ ശ്രമിക്കുന്നവരുടെ ‘കൈകള്‍ വെട്ടിക്കളയും’ എന്ന വിവാദ പരാമര്‍ശവും നടത്തി.

1960-ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച സിന്ധു നദീജല കരാര്‍ പുനരാരംഭിക്കണമെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകാതെ യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

Share