കിരീടവേട്ട തുടരാന്‍ അര്‍ജന്റീന; ചരിത്രം സൃഷ്ടിക്കാന്‍ കാബോ വെര്‍ദെ

Published by
ജനം വെബ്‌ഡെസ്ക്

മയാമി: ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്ക് മുന്നില്‍ അട്ടിമറി സ്വപ്‌നവുമായി നവാഗതരായ കാബോ വെര്‍ദെ. ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ലയണല്‍ മെസിയും സംഘവും കടലാസിലെ കണക്കുകള്‍ മൈതാനത്ത് വിജയിക്കില്ലെന്ന് നന്നായി അറിയുന്നതിനാല്‍ കരുതലോടെയാണ് ഇറങ്ങുന്നത്. ഫിഫ റാങ്കിങ്ങില്‍ 67-ാം സ്ഥാനത്താണെങ്കിലും അരങ്ങേറ്റ ലോകകപ്പില്‍ സ്‌പെയിന്‍, ഉറുഗ്വായ്, സൗദി അറേബ്യ എന്നീ ടീമുകളെ സമനിലയില്‍ തളച്ച കാബോ വെര്‍ദെയെ നിസാരമായി കാണാന്‍ അര്‍ജന്റീന തയ്യാറല്ല.

നാളെ പുലര്‍ച്ചെ 3.30ന് മയാമിയിലാണ് മത്സരം. കിരീടം നിലനിര്‍ത്താനുള്ള അര്‍ജന്റീനയുടെ തുടക്കം ഗംഭീരമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച മെസിപ്പട എട്ട് ഗോളുകള്‍ നേടിയപ്പോള്‍ അതില്‍ ആറും ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പേരിലായിരുന്നു. 2019-ലെ കോപ്പ അമേരിക്ക സെമിയില്‍ ബ്രസീലിനോട് തോറ്റതിന് ശേഷം അര്‍ജന്റീന ഒരു നോക്കൗട്ട് മത്സരത്തിലും പരാജയപ്പെട്ടിട്ടില്ല. അതിനുശേഷം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ലോകകപ്പും മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വന്തമാക്കി.

അതേസമയം, ഉജ്വല പ്രതിരോധമാണ് കാബോ വെര്‍ദെയുടെ പ്രധാന കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഗോള്‍ മാത്രം വഴങ്ങിയ ടീം ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ മികവിലാണ് വലിയ പ്രതീക്ഷ വെക്കുന്നത്. ബുബിസ്റ്റയാണ് ടീമിന്റെ പരിശീലകന്‍. അര്‍ജന്റീനയ്‌ക്കെതിരായ ചരിത്രമത്സരത്തിന് മുന്നോടിയായി വൊസീഞ്ഞ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വികാരഭരിതമായ കുറിപ്പും ശ്രദ്ധേയമായി.

‘നാളെ പതിനൊന്ന് കളിക്കാര്‍ മാത്രമല്ല, ഒരു രാജ്യം മുഴുവനാണ് മൈതാനത്തിറങ്ങുന്നത്. കാബോ വെര്‍ദെയ്‌ക്കായി തുടിക്കുന്ന ഒരൊറ്റ ഹൃദയമായാണ് ഞങ്ങള്‍ പോരാടുക. നമ്മുടെ കരുത്തും ധീരതയും ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണിത്,’ വൊസീഞ്ഞ കുറിച്ചു.

ലയണല്‍ മെസിക്കും അര്‍ജന്റീനയ്‌ക്കുമെതിരായ മത്സരം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമാണെന്ന് പരിശീലകന്‍ ബുബിസ്റ്റയും പറഞ്ഞു. ‘ലോക ചാമ്പ്യന്‍മാരെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. യോഗ്യതാ മത്സരങ്ങളിലും ഗ്രൂപ്പ് ഘട്ടത്തിലും ഈ തലത്തില്‍ മത്സരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. മികച്ച പ്രകടനം നടത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം,’ ബുബിസ്റ്റ പറഞ്ഞു.

Share