കൊട്ടാരക്കര ടിപ്പർ അപകടം: അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും ദുരന്തകാരണമെന്ന് എംവിഡി റിപ്പോർട്ട്

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: കൊട്ടാരക്കര മുക്കോണിമുക്കിൽ പത്താം ക്ലാസ് വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിന് കാരണം അമിതവേഗവും ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതുമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട്. അപകടസമയത്ത് ടിപ്പർ ഡ്രൈവർ നിസാം മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ അന്വേഷണത്തിൽ കണ്ടെത്തി.

ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച സംയുക്ത അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡ്രൈവറുടെ കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (CDR) പരിശോധിച്ചതിലൂടെയാണ് അപകടമുണ്ടായ സമയത്ത് ഇയാൾ ഫോൺ സംഭാഷണത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമ്പലപ്പുറം ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങിവരുന്നതിനിടെ പാലിക്കേണ്ട വേഗപരിധി ടിപ്പർ ലോറി പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വാഹനത്തിന്റെ ജി.പി.എസ്. വിവരങ്ങൾ പരിശോധിച്ചപ്പോൾ അപകടസമയത്ത് ലോറി മണിക്കൂറിൽ 56 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആർ.ടി.ഒ, കൊട്ടാരക്കര എസ്.എച്ച്.ഒ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംയുക്ത സംഘമാണ് അപകടസ്ഥലം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളിൽ ഒരാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റ ടിപ്പർ ഡ്രൈവർ നിസാം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണ്.

ജൂൺ 23-നാണ് കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ദാരുണ അപകടമുണ്ടായത്. അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥി പാർഥിപ് ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയിലും ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. 17 വർഷം പഴക്കമുള്ള ടിപ്പർ ലോറിക്ക് മതിയായ പരിശോധനകളില്ലാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് കരുനാഗപ്പള്ളി സബ് ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ്. കുമാർ എന്നിവരെ ഗതാഗത വകുപ്പ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

പുതിയ അന്വേഷണ റിപ്പോർട്ടോടെ അപകടത്തിന് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും മൊബൈൽ ഫോൺ ഉപയോഗവും പ്രധാന കാരണങ്ങളായിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.

Share