മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ നിര്‍ണായക ഘട്ടത്തിന് തുടക്കമിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വിക്രോളി ഷാഫ്റ്റില്‍ നിന്ന് നിര്‍മാണത്തിലിരിക്കുന്ന മുംബൈ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനിലേക്കുള്ള ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണമാണ് മെഷീന്‍ ഏറ്റെടുക്കുക. നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചതനുസരിച്ച്, 6 കിലോമീറ്റര്‍ നീളമുള്ള ഒറ്റ ടണലാണ് ഈ മെഷീന്‍ നിര്‍മിക്കുക.

ഇതിലൂടെ ഇരുദിശകളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ കടന്നുപോകും. മുംബൈയിലെ 21 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുടെ ഭാഗമായാണ് ഈ ടണല്‍ നിര്‍മ്മിക്കുന്നത്. ആകെ ഭൂഗര്‍ഭ പാതയില്‍ 16 കിലോമീറ്റര്‍ ഭാഗം ടണല്‍ ബോറിങ് മെഷീനുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ശേഷിക്കുന്ന 5 കിലോമീറ്റര്‍ ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തഡ് ഉപയോഗിച്ച് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

13.6 മീറ്റര്‍ വ്യാസമുള്ള കട്ടര്‍ ഹെഡ്, 3,100 ടണ്‍ ഭാരം, 96 മീറ്റര്‍ നീളം എന്നിവയുള്ള മിക്സ്ഷീല്‍ഡ് ടിബിഎമ്മാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ റെയില്‍വേ ടണല്‍ നിര്‍മ്മാണത്തിന് വിന്യസിക്കുന്ന ഏറ്റവും വലിയ മെഷീനുകളില്‍ ഒന്നാണിത്. മുംബൈയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍, ബഹുനില കെട്ടിടങ്ങള്‍, റോഡുകള്‍, മിഥി നദി, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്‌ക്ക് അടിയിലൂടെയാണ് മെഷീന്‍ തുരങ്കം നിര്‍മ്മിക്കുക.

മണ്ണിടിച്ചില്‍ ഒഴിവാക്കാനും ഉപരിതലത്തിലെ ആഘാതം കുറയ്‌ക്കാനുമായി സമ്മര്‍ദ്ദമുള്ള ബെന്റോണൈറ്റ് സ്ലറി ഉപയോഗിക്കുന്ന അത്യാധുനിക മിക്‌സ് ഷീല്‍ഡ് സാങ്കേതികവിദ്യയാണ് മെഷീനിലുള്ളത്. തുരങ്കം കുഴിക്കുന്നതിനൊപ്പം തന്നെ കോണ്‍ക്രീറ്റ് സെഗ്മെന്റുകള്‍ സ്ഥാപിക്കാനും ഈ മെഷീന് സാധിക്കും. ഇതുവഴി നിര്‍മാണ വേഗത വര്‍ധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. പദ്ധതിക്കായി വിക്രോളിയില്‍ 56 മീറ്റര്‍ ആഴമുള്ള പ്രത്യേക ഷാഫ്റ്റും ഒരുക്കിയിട്ടുണ്ട്.

ജലശുദ്ധീകരണ പ്ലാന്റ്, സ്ലറി ട്രീറ്റ്മെന്റ് യൂണിറ്റ്, ബെന്റോണൈറ്റ് സംഭരണ കേന്ദ്രം, വൈദ്യുതി സബ്സ്റ്റേഷന്‍, കോണ്‍ക്രീറ്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ സംവിധാനം എന്നിവ ഉള്‍പ്പെടെ എല്ലാ അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തുരങ്ക നിര്‍മ്മാണം സുരക്ഷിതമാക്കാന്‍ റിയല്‍-ടൈം നിരീക്ഷണ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഉപരിതലത്തിലെ ചലനങ്ങള്‍, കെട്ടിടങ്ങളുടെ സ്ഥിരത, ഭൂചലന സാധ്യത എന്നിവ നിരീക്ഷിക്കാന്‍ അത്യാധുനിക സെന്‍സറുകളും ഉപകരണങ്ങളും ഉപയോഗിക്കും.

അതേസമയം, താനെ ജില്ലയിലെ മഹാപെയിലെ കാസ്റ്റിങ് യാര്‍ഡില്‍ ടണലിനായി ആവശ്യമായ 77,000 പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സെഗ്മെന്റുകള്‍ നിര്‍മ്മിച്ചുവരികയാണ്. 7,700 ടണല്‍ റിങ്ങുകള്‍ നിര്‍മ്മിക്കാന്‍ ഇവ ഉപയോഗിക്കും. ഓരോ റിങ്ങിനും ഏകദേശം 100 ടണ്‍ ഭാരമുണ്ടാകും. പൂര്‍ണമായും വെള്ളം കയറാത്ത രീതിയിലാണ് ടണല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Share