ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ രാജ്യാന്തര ഭീകരനും ലഷ്‌കർ-ഇ-ത്വയ്ബ തലവനുമായ ഹാഫിസ് സയീദിനെ പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ ഹാഫിസ് സയീദിന് നേരിട്ട് പങ്കുണ്ടെന്ന നിർണായക കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്.
ജമ്മു-കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്കും ഭീകരവാദ ഫണ്ടിങ്ങിനും പാകിസ്ഥാനിൽ നിന്ന് ഹാഫിസ് സയീദ് നേതൃത്വം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ആക്രമണത്തിന്റെ ആസൂത്രണം, സാമ്പത്തിക സഹായം, ഭീകര ശൃംഖലയുടെ ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകളും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിലെ നിർണായക ഡിജിറ്റൽ, സാങ്കേതിക, രഹസ്യാന്വേഷണ തെളിവുകൾ ഉൾപ്പെടുത്തിയാണ് എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിലെ ഗൂഢാലോചനയുടെ വ്യാപ്തിയും അതിർത്തിക്കപ്പുറത്തുനിന്നുള്ള പിന്തുണയും കുറ്റപത്രത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.