ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: കൊരട്ടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ റൂറൽ എസ്.പിയ്‌ക്ക് കമ്മീഷൻ നിർദേശം നൽകി.

ഓഗസ്റ്റ് 13-ന് തൃശൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ) വിനുകുമാറിനെതിരെയാണ് പരാതി. കൊരട്ടി സ്വദേശിയായ സിദ്ധാർഥ് ഉദയകുമാറിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ.

ജൂൺ 30-ന് കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ ബാറിലെ അടിപിടിക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മർദനത്തിനിടെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പരാതിയിലുണ്ട്.

പരിക്കേറ്റ സിദ്ധാർഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് സിദ്ധാർഥിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തെ തുടർന്ന് സി.പി.ഒ വിനുകുമാറിനെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു. സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും ഉദ്യോഗസ്ഥനെതിരെ നിലവിലുണ്ടെന്നാണ് വിവരം. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനും കേസിൽ റിപ്പോർട്ട് തേടിയതോടെ അന്വേഷണം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Share