മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ തുടർനടപടികൾക്ക് ഹൈക്കോടതി ഒരു വർഷത്തേക്ക് സ്റ്റേ അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

സ്റ്റേ കാലയളവിനുള്ളിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകാനാണ് ധാരണയായിരിക്കുന്നത്.

മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തിയപ്പോൾ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2023 മുതൽ പലതവണ മലയിടംതുരുത്തിൽ കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ നടന്നിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പന്റെ 2.65 ഏക്കർ ഭൂമി അനധികൃതമായി കൈയേറിയെന്നാരോപിച്ച് 58 വർഷം മുൻപ് കണ്ണോത്ത് ശങ്കരൻ നായർ നൽകിയ കേസാണ് നിലവിലെ നിയമനടപടികൾക്ക് അടിസ്ഥാനമായത്. കേസ് സുപ്രീംകോടതി വരെ എത്തുകയും ഹർജിക്കാരന് അനുകൂലമായി വിധി വരികയും ചെയ്തതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെടുകയും ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തുകയും ചെയ്തു. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പുനരധിവാസം ഉറപ്പാക്കി ഒരു വർഷത്തിനകം നടപടി പൂർത്തിയാക്കാമെന്ന സമവായത്തിലെത്തിയത്.

Share