കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പത്തനംതിട്ട കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃത (27)യാണ് മരിച്ചത്. അപകടത്തിൽ അമൃതയുടെ രണ്ടുവയസ്സുകാരിയായ മകൾ മിലോനിക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഡ്രൈവർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഓച്ചിറയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നെത്തിയ സ്വിഫ്റ്റ് കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
കാറിലുണ്ടായിരുന്ന പത്മാവതി (60), അർച്ചന (24), കാർ ഓടിച്ചിരുന്ന സാംസൺ (29) എന്നിവർക്കും പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മിലോനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിൽ ബസ് യാത്രക്കാരായ ആറുപേർക്കും പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.
അപകടസ്ഥലത്തുവച്ചുതന്നെ അമൃത മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.















