പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ ബസിലെ അമിത തിരക്കിനെ തുടർന്ന് കണ്ടക്ടർ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. ആലത്തൂർ വാനൂർ സ്വദേശി കെ. സെയ്ത് മുഹമ്മദ് (42), വടക്കഞ്ചേരി സബ് ഡിപ്പോയിലെ കണ്ടക്ടറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അദ്ദേഹത്തെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആയക്കാട് മന്ദത്തിന് സമീപത്താണ് സംഭവം. ഒറ്റപ്പാലത്ത് നിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലായിരുന്നു അപകടം.
ബസിൽ അമിത തിരക്കായതിനാൽ പിൻവാതിലിന് സമീപം നിന്നാണ് കണ്ടക്ടർ യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്തിരുന്നത്. ഇതിനിടെ വാതിൽ തുറന്നതോടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് ബസിൽ നൂറിലധികം യാത്രക്കാരുണ്ടായിരുന്നു. ഒറ്റപ്പാലത്ത് നിന്ന് പുളിങ്കുടം വരെ മാത്രം 138 പേർക്ക് ടിക്കറ്റ് നൽകിയതായി കെഎസ്ആർടിസി വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു.
പുളിങ്കുടം ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റിയ ശേഷം കണ്ടക്ടർ മുൻവാതിലിലൂടെ ഇറങ്ങി പിൻവാതിൽ അടയ്‌ക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. എന്നാൽ അമിത തിരക്കിനെ തുടർന്ന് വാതിൽ അറിയാതെ തുറന്നതാകാമെന്നും അതാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.സൗജന്യ യാത്രാ പദ്ധതിക്ക് പിന്നാലെ ചില റൂട്ടുകളിൽ അനുഭവപ്പെടുന്ന യാത്രക്കാരുടെ അമിത തിരക്കും സുരക്ഷാ ക്രമീകരണങ്ങളും വീണ്ടും ചർച്ചയാകുകയാണ്.