‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണമാറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും രംഗത്ത്. ഭരണമാറ്റം സർവകലാശാലയെ സംബന്ധിച്ച് “ഇടതുകാലിലെ മന്ത് വലതുകാലിലായത് പോലെ” മാത്രമാണെന്ന് ഇരുവരും വിമർശിച്ചു.

സർക്കാർ നാമനിർദേശം ചെയ്ത പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ സിൻഡിക്കേറ്റ് യോഗത്തിൽ രണ്ട് പ്രധാന അജണ്ടകളാണ് പരിഗണിച്ചത്. സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസിലായ അഡ്വ. തോമസ് എബ്രഹാമിനെ മാറ്റി അഡ്വ. ഗിരിജാ ഗോപാലിനെ നിയമിച്ച നടപടി റിപ്പോർട്ട് ചെയ്യുന്നതായിരുന്നു ആദ്യ അജണ്ട.

ഈ വിഷയത്തിൽ ഇടത് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾ വൈസ് ചാൻസലറുടെ നടപടിയെ പിന്തുണച്ചു. അജണ്ട അടുത്ത യോഗത്തിലേക്ക് മാറ്റിവയ്‌ക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും, റിപ്പോർട്ടിംഗ് സംബന്ധിച്ച വിഷയത്തിൽ ചർച്ചയോ മാറ്റിവയ്‌ക്കലോ ചട്ടപ്രകാരം അനുവദനീയമല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് വൈസ് ചാൻസലർ റിപ്പോർട്ട് അംഗീകരിച്ചതായി പ്രഖ്യാപിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പുനഃസംഘടനയായിരുന്നു രണ്ടാമത്തെ അജണ്ട. നിലവിലെ പത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളെ ഏഴായി ചുരുക്കുകയും ഏഴ് കമ്മിറ്റികളുടെയും കൺവീനർഷിപ്പ് യു.ഡി.എഫ് അംഗങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന പ്രമേയം പുതുതായി നാമനിർദേശം ചെയ്യപ്പെട്ട സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ അവതരിപ്പിച്ചു.

കമ്മിറ്റികളുടെ എണ്ണം കുറയ്‌ക്കുന്നതിനെ തത്വത്തിൽ എതിർക്കുന്നില്ലെങ്കിലും, അംഗങ്ങളുടെ എണ്ണം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇത്തരമൊരു പുനഃസംഘടന നടത്തുന്നത് “ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്നതുപോലെയാണ്” എന്ന് ഡോ. വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും അഭിപ്രായപ്പെട്ടു.

രണ്ട് വർഷം മുമ്പ് സി.പി.എം. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും കൺവീനർഷിപ്പ് ഏകപക്ഷീയമായി ഏറ്റെടുത്തപ്പോൾ സി.പി.ഐയ്‌ക്ക് പോലും പ്രാതിനിധ്യം നൽകിയിരുന്നില്ലെന്നും, ഇപ്പോൾ അതേ മാതൃകയാണ് യു.ഡി.എഫ് ഭരണത്തിലും ആവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.

സർവകലാശാലയുടെ പ്രാതിനിധ്യ ജനാധിപത്യ സ്വഭാവം തകർക്കുന്ന തീരുമാനമാണിതെന്നും, നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർക്ക് പരാതി നൽകിയതായും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.

Share