‘മീഡിയവൺ തന്നെ മുസ്ലിം വിരോധിയെന്ന് മുദ്രകുത്തി ജിഹാദിന് ആഹ്വാനം നൽകി, ചേകന്നൂർ മൗലവിയുടെയോ പ്രൊഫ. ടി.ജെ. ജോസഫിന്റെയോ അനുഭവം തനിക്കുമുണ്ടാകാം’; സംരക്ഷണം ആവശ്യപ്പെട്ട് ആരിഫ് ഹുസൈൻ  പരാതി നൽകി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മീഡിയവൺ ചാനൽ തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിച്ച് ജിഹാദി ആക്രമണത്തിന് സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് എക്‌സ്-മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈൻ. തന്റെ ജീവന് ഗുരുതര ഭീഷണിയുണ്ടെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യം എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആരിഫ് ഹുസൈൻ വ്യക്തമാക്കിയത്.

ഇസ്ലാമിനെയും ജിഹാദിസത്തെയും വിമർശിക്കുന്ന തന്റെ നിലപാടിനെ മനഃപൂർവം മുസ്ലിം വിരോധമായി ചിത്രീകരിക്കുകയാണെന്ന് ആരിഫ് ഹുസൈൻ ആരോപിച്ചു. മുസ്ലിം കുടുംബത്തിൽ ജനിച്ച വ്യക്തിയായ താൻ ഇസ്ലാമിലെ സ്ത്രീ വിരുദ്ധതയും അടിമത്തത്തെ അനുകൂലിക്കുന്ന ആശയങ്ങളുമാണ് എതിർക്കുന്നതെന്നും, അതിനെ ഇസ്ലാമോഫോബിയയെന്നോ മുസ്ലിം വിരോധമെന്നോ മുദ്രകുത്തുന്നത് പഴയ ജിഹാദി തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ ചാനലിൽ അടുത്തിടെ സംപ്രേഷണം ചെയ്ത രണ്ട് പരിപാടികൾ തന്നെ മുസ്ലിങ്ങൾക്കിടയിൽ ശത്രുവായി അവതരിപ്പിക്കുകയാണെന്നും ഇതിലൂടെ സമൂഹത്തിൽ തെറ്റായ ധാരണ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരിഫ് ഹുസൈന്റെ ആരോപണം. ഇത്തരം അവതരണങ്ങൾ തനിക്കെതിരെ ആക്രമണത്തിന് സാമൂഹികവും മാനസികവുമായ ന്യായീകരണം ഒരുക്കുന്നതാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന തന്റെ ‘കോയ കോളിംഗ്’ പരിപാടിക്ക് മുമ്പ് കാല് വെട്ടുമെന്ന ഭീഷണി ലഭിച്ചിരുന്നുവെന്നും, തുടർന്ന് വേദി നൽകാൻ കെട്ടിട ഉടമ വിസമ്മതിച്ചെന്നും ആരിഫ് ഹുസൈൻ പറഞ്ഞു. പിന്നീട് കോഴിക്കോട് പരിപാടി നടത്താൻ തീരുമാനിച്ചെങ്കിലും, പരിപാടിയിലെ അഭിമുഖ സെഷനിൽ പങ്കെടുക്കാനിരുന്ന ചില മുസ്ലിം വനിതകൾ അവസാന നിമിഷം പിന്മാറിയതായും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് തന്റെ സംശയമെന്നും അദ്ദേഹം വ്യക്തമാക്കി.

ചേകന്നൂർ മൗലവിയുടെയോ പ്രൊഫ. ടി.ജെ. ജോസഫിന്റെയോ അനുഭവം പോലെ തനിക്കും ശാരീരിക ആക്രമണമോ വധശ്രമമോ നേരിടേണ്ടി വന്നേക്കാമെന്നാണ് ഭയപ്പെടുന്നതെന്ന് ആരിഫ് ഹുസൈൻ പരാതിയിൽ പറയുന്നു. ഇസ്ലാമിലെ പിന്തിരിപ്പൻ ആശയങ്ങളെയും ജിഹാദിസത്തെയും വിമർശിക്കുന്ന എക്‌സ്-മുസ്ലിം ശബ്ദങ്ങളെ മുസ്ലിം വിരോധികളായി ചിത്രീകരിച്ച് സമൂഹത്തിന് മുന്നിൽ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ അതിന് തനിക്കെതിരെ വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചവർക്കും ധാർമ്മിക ഉത്തരവാദിത്തമുണ്ടാകുമെന്ന് ആരിഫ് ഹുസൈൻ പറഞ്ഞു. മതവിമർശകരായ ചേകന്നൂർ മൗലവി, പ്രൊഫ. ടി.ജെ. ജോസഫ് എന്നിവർക്കെതിരെ ഉണ്ടായ ആക്രമണങ്ങളും വിദേശത്ത് തിയോ വാൻ ഗോഗ്, സാമുവൽ പാറ്റി എന്നിവരുടെ കൊലപാതകങ്ങളും സൽമാൻ റുഷ്ദിക്കുനേരെയുണ്ടായ ആക്രമണവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Share