‘ലോകകപ്പ് നേരത്തേ തീരുമാനിച്ചു; അര്‍ജന്റീനയ്‌ക്ക് ഇപ്പോഴേ കപ്പ് കൊടുക്കാം’ ഫിഫയ്‌ക്കെതിരെ ഈജിപ്ത് താരം സിക്കോയുടെ രൂക്ഷ വിമര്‍ശനം

Published by
ജനം വെബ്‌ഡെസ്ക്

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് ഏറ്റുവാങ്ങിയ തോല്‍വിക്ക് പിന്നാലെ ഫിഫയ്‌ക്കും റഫറിയിംഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ. ടൂര്‍ണമെന്റ് ചില വമ്പന്‍ ടീമുകള്‍ക്ക് അനുകൂലമായി നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാന്‍ പോകുന്ന അര്‍ജന്റീനയെ ഇപ്പോള്‍തന്നെ അഭിനന്ദിക്കുന്നുവെന്നും സിക്കോ ആരോപിച്ചു. മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം.

‘റഫറി നീതി പുലര്‍ത്തിയില്ല. ഇത് ഫുട്‌ബോളിന് നല്ല സന്ദേശമല്ല. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. പക്ഷേ, റഫറിയുടെ ഒരു തെറ്റായ തീരുമാനം ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കി. ഈ ടൂര്‍ണമെന്റ് ചില വലിയ ടീമുകള്‍ക്കായി നേരത്തേ തന്നെ തീരുമാനിച്ചുറപ്പിച്ചതാണ്. അര്‍ജന്റീനയെ പോലൊരു ടീമിനെതിരെ 2-0ന് ഞങ്ങള്‍ ജയിക്കുന്നത് അവര്‍ക്ക് വേണ്ടായിരുന്നില്ല,’ സിക്കോ പറഞ്ഞു.

അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന ആരാധകരോട് ക്ഷമ ചോദിച്ച സിക്കോ, ‘കാര്യങ്ങള്‍ ഞങ്ങളുടെ കൈകളിലായിരുന്നില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. എന്തായാലും ലോകകപ്പ് നേടാന്‍ പോകുന്ന അര്‍ജന്റീനയ്‌ക്ക് ഇപ്പോള്‍തന്നെ അഭിനന്ദനം അറിയിക്കുന്നു. അവര്‍ക്ക് കപ്പ് കൊടുത്തേക്കൂ. ഞങ്ങള്‍ക്ക് ഇനി ഒന്നും പറയാനില്ല,’ എന്നും കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഈജിപ്ത് 1-0ന് മുന്നിട്ടുനില്‍ക്കെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. ലീഡ് 2-0 ആക്കിയെന്ന് കരുതിയ സിക്കോയുടെ ഗോള്‍ വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയ്‌ക്ക് ശേഷം റഫറി അനുവദിച്ചില്ല. ഗോളിലേക്ക് നയിച്ച നീക്കത്തിന്റെ തുടക്കത്തില്‍ ഫൗള്‍ നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗോള്‍ അസാധുവാക്കിയത്. ഈ തീരുമാനം മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചെന്നാണ് ഈജിപ്ത് ക്യാമ്പിന്റെ ആരോപണം. പിന്നാലെ മത്സരത്തില്‍ തിരിച്ചുവന്ന അര്‍ജന്റീന വിജയമുറപ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

Share