അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ മുന്‍ ഇടംകൈയ്യന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ (38) അന്തരിച്ചു. അപൂര്‍വവും ജീവന് ഭീഷണിയുമായ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ നിര്യാണം സ്ഥിരീകരിച്ചത്.

2009 മുതല്‍ 2020 വരെ അഫ്ഗാനിസ്ഥാനുവേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന ഷപൂര്‍ സദ്രാന്‍ 44 ഏകദിനങ്ങളിലും 36 ട്വന്റി-20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം.

ഷപൂര്‍ സദ്രാന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, അദ്ദേഹത്തെ ‘അഫ്ഗാന്‍ ക്രിക്കറ്റിന്റെ അടിത്തറ പാകിയ മുന്‍നിര പോരാളികളില്‍ ഒരാള്‍’ എന്നാണ് വിശേഷിപ്പിച്ചത്.

‘അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കും ലോക ക്രിക്കറ്റില്‍ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഷപൂര്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ല. ദേശീയ ടീമിനായി അദ്ദേഹം കാഴ്ചവെച്ച സമര്‍പ്പണവും പോരാട്ടവീര്യവും എന്നും ഓര്‍മിക്കപ്പെടും,’ എസിബി പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മൈതാനത്തെ പ്രകടനങ്ങള്‍ക്ക് പുറമെ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമായ വ്യക്തിത്വം കൂടിയായിരുന്നു ഷപൂര്‍ സദ്രാന്‍. അദ്ദേഹത്തിന്റെ പോരാട്ടവീര്യവും ക്രിക്കറ്റിനോടുള്ള അര്‍പ്പണബോധവും അഫ്ഗാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എന്നും നിലനില്‍ക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

പ്രതിരോധ സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്റെ. ശരീരത്തില്‍ അതിരുകടന്ന പ്രതിരോധ പ്രതികരണം ഉണ്ടാക്കി വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഈ രോഗം സമയബന്ധിതമായ ചികിത്സ ലഭിക്കാത്ത പക്ഷം ജീവന് ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഷപൂര്‍ സദ്രാന്റെ വിയോഗത്തോടെ അഫ്ഗാന്‍ ക്രിക്കറ്റിന് അതിന്റെ ആദ്യകാല വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു പോരാളിയെ നഷ്ടമായിരിക്കുകയാണ്.

Share