വയനാട് തുരങ്കപാത ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം നാലായി, കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Published by
ജനം വെബ്‌ഡെസ്ക്

വയനാട്: കള്ളാടി തുരങ്കപ്പാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇനിയും നാല് പേരെ കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ വിവിധ രക്ഷാസേനകളുടെ നേതൃത്വത്തില്‍ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പ്രദേശം നാല് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്. കഡാവര്‍ നായ്‌ക്കളെയും തിരച്ചിലില്‍ വിന്യസിച്ചിട്ടുണ്ട്. തുരങ്കപ്പാത നിര്‍മാണ സ്ഥലത്തുനിന്ന് ഏകദേശം 200 മീറ്റര്‍ ചുറ്റളവിലാണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മീനാക്ഷി പാലത്തിന് സമീപം ഏകദേശം പത്തടിയോളം ഉയരത്തില്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്.

പാലത്തിന്റെ മുകള്‍ഭാഗം, ഇരുവശങ്ങളിലുമുള്ള താഴ്ന്ന പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്‌പോട്ട് ലൊക്കേഷന്‍ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളും ഉപയോഗിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

കനത്ത മഴയും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമ്പോഴും, കാണാതായവരെ കണ്ടെത്താനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.

Share