ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലും വാര്‍ത്താ ചാനലുകളിലും പ്രചരിക്കുന്ന ഓഫീസ് സര്‍ക്കുലര്‍ വ്യാജമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്നും പ്രചരിക്കുന്ന രേഖയ്‌ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ദേശീയതലം മുതല്‍ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം തലങ്ങള്‍ വരെ ഓഡിറ്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യമായ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും, അതിന്റെ തെളിവാണ് ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലേക്ക് മൂന്ന് എംഎല്‍എമാരെ വിജയിപ്പിക്കാനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവയ്‌ക്കാനും പാര്‍ട്ടിക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെയും തെരഞ്ഞെടുപ്പ് പ്രകടനത്തെയും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതൃത്വം അഭിനന്ദിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായ ചിലര്‍ മനഃപൂര്‍വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രവര്‍ത്തകര്‍ ഇത്തരം പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജനാധിപത്യ പാര്‍ട്ടികളില്‍ വിവിധ തലങ്ങളില്‍ അച്ചടക്ക നടപടികള്‍ സ്വാഭാവികമാണെന്നും അത് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ ഓഫീസ് സര്‍ക്കുലര്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.

Share