മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അനുവദിച്ചിരുന്ന സംരക്ഷണം പിൻവലിക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം നൽകി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം മതിയായ സുരക്ഷ ഒരുക്കിയാൽ മതിയെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിയെ കാണാനില്ലെന്നും, കോടതിയിൽ നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരത്തിൽ ബന്ധപ്പെടാനാകാത്ത സാഹചര്യം പെൺകുട്ടിയുടെ പതിവായി മാറിയതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് ജൂൺ 19-ന് നൽകിയ പോലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചത്.

വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും മാർച്ച് 11-നാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹച്ചടങ്ങ് നടത്തിയത്. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, രാജ്യസഭാ എംപി എ.എ. റഹീം എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

എന്നാൽ പിന്നീട് കേസിൽ നിർണായക വഴിത്തിരിവുണ്ടായി. ദേശീയ പട്ടികവർഗ കമ്മിഷന്റെ (National Commission for Scheduled Tribes) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് മുഹമ്മദ് ഫർമാൻ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണുള്ളതെന്നും, വിവാഹസമയത്ത് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ദേശീയ പട്ടികവർഗ കമ്മിഷൻ കണ്ടെത്തിയിരുന്നു.

തുടർന്നാണ് കേസിൽ അന്വേഷണം ശക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇപ്പോൾ പോലീസ് സംരക്ഷണം പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഭാവിയിൽ പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ടാൽ ഉടൻ സംരക്ഷണം നൽകണമെന്ന് പോലീസിന് കോടതി നിർദേശം നൽകി.

Share