കണ്ണൂർ: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വിമർശനത്തെ തള്ളി മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ അധികാരത്തിലെത്തുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് സാധാരണ ഭരണനടപടിയാണെന്നും, അതിൽ അസ്വാഭാവികതയില്ലെന്നും അവർ പറഞ്ഞു.
ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട് കെ.കെ. രാഗേഷ് ഉന്നയിച്ച ആരോപണങ്ങൾ എന്തുകൊണ്ടാണ് നടത്തിയതെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും, അതിന്റെ കാരണം തനിക്കറിയില്ലെന്നും ശ്രീമതി വ്യക്തമാക്കി.
“ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത്. എന്താണ് ആരോപണമെങ്കിൽ അത് വ്യക്തമായി പറയണം. ഇന്നിന്ന കാരണങ്ങളാലാണ് എന്ന രീതിയിൽ വിശദീകരിച്ചാലേ എല്ലാവർക്കും ബോധ്യപ്പെടൂ,” എന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ സ്വീകരിച്ച നിലപാടാണ് തന്റെയും നിലപാടെന്ന് അവർ വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ചും പി.കെ. ശ്രീമതി അനുകൂല നിലപാട് പ്രകടിപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനകരമായ വികസന പദ്ധതിയാണെങ്കിൽ അത് നടപ്പാക്കണമെന്നും അവർ പറഞ്ഞു.
ശബരിമലയിലേക്ക് ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് വിമാനത്താവളം വലിയ സൗകര്യമാകുമെന്നും, സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകരമായ വിമാനത്താവളങ്ങളും തുറമുഖങ്ങളും പോലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളെ തടസ്സപ്പെടുത്തരുതെന്നും പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു.















