ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

Published by
ജനം വെബ്‌ഡെസ്ക്

ലിസ്ബണ്‍: ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവെച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍ അല്‍ നസര്‍ പരിശീലകനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിശ്വസ്തനുമായ ജോര്‍ജ് ജീസസിന്റെ പേരാണ് മുന്‍നിരയില്‍ ഉയരുന്നത്.

71-കാരനായ ജീസസുമായി ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സ ഇതിനകം ചര്‍ച്ചകള്‍ക്ക് തയ്യാറായതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമനം യാഥാര്‍ഥ്യമായാല്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ജീസസിന്റെ ആദ്യ അനുഭവമായിരിക്കും ഇത്.

കഴിഞ്ഞ സീസണില്‍ സൗദി ക്ലബായ അല്‍ നസറില്‍ റൊണാള്‍ഡോയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിച്ച ജീസസ്, ടീമിനെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതിനാല്‍ ദേശീയ ടീമിലും റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയുള്ള പദ്ധതികളുമായി അദ്ദേഹം എത്തുമോയെന്ന ചര്‍ച്ചകള്‍ ശക്തമാണ്.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് 1-0ന് തോറ്റതിന് പിന്നാലെയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനമൊഴിഞ്ഞത്. ‘ദേശീയ ടീമിന് പുതിയ ദിശ ആവശ്യമാണ്. ഫെഡറേഷന്റെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വമ്പന്‍ താരനിരയുണ്ടായിട്ടും പോര്‍ച്ചുഗലിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് മാര്‍ട്ടിനസിന്റെ പുറത്താകലിന് പ്രധാന കാരണം. റാഫേല്‍ ലിയാവോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, വിറ്റിഞ്ഞ, ജോവോ നെവസ് തുടങ്ങി യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും കിരീടപ്പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നിറംമങ്ങിയിരുന്നു.

റൊണാള്‍ഡോയെ എല്ലാ മത്സരങ്ങളിലും പ്രധാന താരമായി നിലനിര്‍ത്തിയ മാര്‍ട്ടിനസിന്റെ തീരുമാനങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 41-ാം വയസ്സിലും ടീമിന്റെ പ്രധാന ആശ്രയമായി റൊണാള്‍ഡോയെ ഉപയോഗിച്ചതാണ് തന്ത്രപരമായ പിഴവെന്ന വിലയിരുത്തലും ഉയര്‍ന്നു.

അതേസമയം, ജീസസും റൊണാള്‍ഡോയുടെ കഴിവില്‍ വലിയ വിശ്വാസമുള്ള പരിശീലകനാണ്. അല്‍ നസറിലെ കാലത്ത് റൊണാള്‍ഡോയെ പൂര്‍ണ പിന്തുണയോടെ ഉപയോഗിച്ച ജീസസ്, അദ്ദേഹത്തിന്റെ മികച്ച ഫോം പ്രയോജനപ്പെടുത്തി ടീമിന് കിരീടം സമ്മാനിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന പരിശീലനജീവിതത്തില്‍ ബെന്‍ഫിക്ക, സ്‌പോര്‍ട്ടിങ് സിപി, ഫെനര്‍ബാഷെ, അല്‍ ഹിലാല്‍, അല്‍ നസര്‍ തുടങ്ങിയ പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ജീസസ്, ദേശീയ ടീമില്‍ എത്തിയാല്‍ പോര്‍ച്ചുഗലിന്റെ അടുത്ത തലമുറയെ എങ്ങനെ വാര്‍ത്തെടുക്കുമെന്നതാണ് ഇനി ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ, റൊണാള്‍ഡോയെ കേന്ദ്രീകരിച്ചുള്ള പോര്‍ച്ചുഗലിന്റെ യാത്ര തുടരുമോ എന്ന ചോദ്യത്തിനും ഈ നിയമനം നിര്‍ണായക ഉത്തരമാകുമെന്ന വിലയിരുത്തലുമുണ്ട്.

Share