തിരുവനന്തപുരം: ഭീകരൻ അബ്ദുൾ നാസർ മദനിയെക്കുറിച്ച് ബി.ബി. ഗോപകുമാർ എംഎൽഎ നടത്തിയ പരാമർശം നിയമസഭാ രേഖയിൽ നിന്ന് നീക്കിയെന്ന പിഡിപിയുടെ അവകാശവാദം വിവാദമാകുന്നു . ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുണ്ടോ, സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് സഭാചട്ടപ്രകാരമാണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
പിഡിപി നേതാക്കൾ നിയമസഭാ സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയതായും, സഭാ രേഖകൾ പരിശോധിച്ച ശേഷം മദനിയെ സംബന്ധിച്ച പരാമർശം രേഖയിൽ നിന്ന് നീക്കിയതായി സെക്രട്ടറി അറിയിച്ചുവെന്നുമാണ് പാർട്ടി നേതാക്കൾ ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടത്. ഇത് സംബന്ധിച്ച രേഖാമൂലമുള്ള മറുപടിയും രണ്ട് ദിവസത്തിനകം നൽകാമെന്ന് സെക്രട്ടറി അറിയിച്ചതായും പോസ്റ്റിൽ പറയുന്നു. നിയമസഭാ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ജൂലൈ ഒന്നിന് നിയമസഭയിൽ നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ബി. ബി ഗോപകുമാർ മദനിയെ സഭയിൽ പരാമർശിച്ചത്. വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (എഫ്‌സിആർഎ) ബന്ധപ്പെട്ട പ്രമേയ ചർച്ചയിൽ സംസാരിച്ച ബി.ബി. ഗോപകുമാർ, “അന്താരാഷ്‌ട്ര തീവ്രവാദിയായ മദനിയെ അനുകൂലിച്ച് പ്രമേയം പാസാക്കിയ ഇതേ നിയമസഭയാണ് രാജ്യസുരക്ഷാ ബില്ലിനെതിരെ രംഗത്തുവരുന്നത്” എന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഡിപി നേതാക്കൾ നിയമസഭാ സെക്രട്ടറിയെ സമീപിച്ചത്.
അതേസമയം, നിയമസഭാ നടപടിച്ചട്ടപ്രകാരം ഒരു അംഗത്തിന്റെ പ്രസംഗത്തിലെ ഭാഗം സഭാരേഖയിൽ നിന്ന് നീക്കാനുള്ള അധികാരം സ്പീക്കർക്കാണ്. സഭാംഗങ്ങളുടെ ആവശ്യമനുസരിച്ചോ സ്പീക്കർ സ്വമേധയാ തീരുമാനിച്ചോ മാത്രമേ ഇത്തരമൊരു നടപടി സ്വീകരിക്കാനാകൂ. അത്തരം തീരുമാനം സഭയെ അറിയിക്കുകയും പ്രസംഗിച്ച അംഗത്തെ അറിയിക്കുകയും ചെയ്യേണ്ടതുമാണ്. സഭയ്‌ക്ക് പുറത്തുള്ള ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ ആവശ്യപ്രകാരം സഭാരേഖയിൽ മാറ്റം വരുത്താൻ നിയമസഭാ സെക്രട്ടറിക്ക് അധികാരമില്ല.
മണിക്കൂറുകൾ കഴിഞ്ഞിട്ടും പിഡിപിയുടെ അവകാശവാദത്തോട് നിയമസഭാ സെക്രട്ടറിയോ സ്പീക്കറുടെ ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാമർശം യഥാർത്ഥത്തിൽ രേഖയിൽ നിന്ന് നീക്കിയിട്ടുണ്ടോ എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല. വിയോജിപ്പ് അറിയിച്ചിട്ടുമില്ല.