ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: വിഷ പ്രാണിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം നടന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) രംഗത്തെത്തി. സംഭവത്തെക്കുറിച്ച് നടി സുദീപ ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിശദീകരണം മണിക്കൂറുകൾക്കകം പിൻവലിച്ചതും ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പൂർത്തിയായ ശേഷം, കാടുപിടിച്ച ഭാഗത്ത്  സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് രാജേഷ് ശർമ്മയെ എന്തോ കടിച്ചത്.  വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും പ്രാണിയോ കടിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വിവരം.

ബുദ്ധിമുട്ടുകൾ അനുഭവപ്പെടാത്തതിനെ തുടർന്ന് ഉടൻ ചികിത്സ തേടിയില്ലെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

സെറ്റിൽ ആവശ്യമായ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരുന്നോയെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും, ഗുരുതരാവസ്ഥയിലായപ്പോൾ എന്തുകൊണ്ട് ഉടൻ മികച്ച ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നും ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ചോദിച്ചു. അന്വേഷണത്തിൽ അശ്രദ്ധയോ സുരക്ഷാ വീഴ്ചയോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, രാജേഷ് ശർമ്മയുടെ ചികിത്സാച്ചെലവ് മുഴുവൻ നിർമാതാക്കൾ ഏറ്റെടുക്കണമെന്നും എഐസിഡബ്ല്യുഎ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തെക്കുറിച്ച് നടി സുദീപ ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിശദീകരണം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തതും ചർച്ചയാകുകയാണ്. പ്രസ്താവന പിൻവലിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ‘സ്പെഷ്യൽ 26’, ‘ബജ്‌റംഗി ഭായ്ജാൻ’, ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’, ‘തനു വെഡ്സ് മനു റിട്ടേൺസ്’, ‘ഖോസ്ലാ കാ ഘോസ്ലാ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് ശർമ്മ.

Share