വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂടുതൽ വർധിപ്പിച്ച് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആറാമത്തെ പ്രോജക്ട് 17A നിൽഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നാവിക ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
കമ്മീഷനിംഗ് ചടങ്ങിന് മുന്നോടിയായി പ്രതിരോധമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കിഴക്കൻഘട്ടത്തിലെ മഹേന്ദ്രഗിരി മലനിരയുടെ പേരാണ് പുതിയ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. ഈ പേരിലുള്ള ആദ്യ ഇന്ത്യൻ നാവികസേനാ യുദ്ധക്കപ്പൽ കൂടിയാണിത്.
ചടങ്ങിന് മുന്നോടിയായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച രാജ്‌നാഥ് സിങ്, മഹേന്ദ്രഗിരിയുടെ കമ്മീഷനിംഗ് രാജ്യം അഭിമാനിക്കുന്ന നിമിഷമാണെന്ന് പറഞ്ഞു. പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ അത്യാധുനിക യുദ്ധക്കപ്പൽ ‘ആത്മനിർഭർ ഭാരത്’ ദൗത്യത്തിന്റെ വിജയത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
“രാജ്യത്തിന്റെ സമുദ്രാതിർത്തികളും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ പൂർണസജ്ജമായ മഹേന്ദ്രഗിരി, സുരക്ഷിതമായ ഇൻഡോ-പസഫിക് മേഖല എന്ന ഇന്ത്യയുടെ പ്രതിബദ്ധതയ്‌ക്ക് കൂടുതൽ കരുത്തേകും,” രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോ (WDB) രൂപകൽപ്പന ചെയ്ത യുദ്ധക്കപ്പൽ മുംബൈയിലെ മസഗാവ് ഡോക്ക് ഷിപ്പ്‌ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) ആണ് നിർമിച്ചത്. പ്രോജക്ട് 17A പദ്ധതിയിലെ ആറാമത്തെ കപ്പലായ മഹേന്ദ്രഗിരിയിൽ 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് നിർമാണം പൂർത്തിയാക്കിയത്.
അത്യാധുനിക ആയുധ സംവിധാനങ്ങൾ, സെൻസറുകൾ, ഇലക്ട്രോണിക് യുദ്ധസാങ്കേതികവിദ്യ എന്നിവയാൽ സജ്ജമായ മഹേന്ദ്രഗിരിക്ക് വ്യോമ, ഉപരിതല, അന്തർവാഹിനി വിരുദ്ധ സൈനിക ദൗത്യങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയും. കൂടാതെ സമുദ്രസുരക്ഷാ ദൗത്യങ്ങൾ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ, മാനുഷിക സഹായം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കും കപ്പൽ വിന്യസിക്കാനാകും.
ഐഎൻഎസ് മഹേന്ദ്രഗിരിയുടെ സേവനപ്രവേശനത്തോടെ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനക്ഷമതയും സമുദ്രമേഖലയിലെ തന്ത്രപ്രധാന സാന്നിധ്യവും കൂടുതൽ ശക്തമാകുമെന്ന് പ്രതിരോധവകുപ്പ് വിലയിരുത്തുന്നു. പ്രോജക്ട് 17Aയിലെ മറ്റ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളും ഉടൻ സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി പുതിയ ഉയരങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ.