ചെന്നൈ/കരൂർ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയ് കരൂർ സന്ദർശനത്തിൽ വികസനവും പുനരധിവാസവും ഒരുമിച്ച് മുന്നോട്ടുവെക്കുന്ന നിർണായക പ്രഖ്യാപനങ്ങൾ നടത്തി. കഴിഞ്ഞ വർഷം പാർട്ടി റോഡ് ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദുരന്തത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം കരൂരിലെത്തുന്നത്.
ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുത്തത്. ആ ദുരന്തം തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണെന്ന് പറഞ്ഞ വിജയ്, 41 പേരുടെ ഓർമയ്‌ക്കായി കരൂരിൽ സ്ഥിരം സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളിലെ 32 പേർക്ക് സർക്കാർ ജോലി നിയമന ഉത്തരവുകളും മുഖ്യമന്ത്രി കൈമാറി. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ വകുപ്പുകളിലേക്കാണ് നിയമനം നൽകിയത്. നേരത്തെ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന് പുറമെയാണ് ഈ പുനരധിവാസ നടപടി.
കരൂരിലെ മണവാസി ഗ്രാമത്തിൽ എവർവാൻ കോത്താരി ഫുട്‌വെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പാദരക്ഷാ നിർമ്മാണശാലയ്‌ക്കും വിജയ് തറക്കല്ലിട്ടു. 1,700 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതിയിലൂടെ ഏകദേശം 13,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കരൂർ മേഖലയിലെ വ്യവസായ വളർച്ചക്കും പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പൊതുസമ്മേളനത്തിൽ പ്രതിപക്ഷമായ ഡി.എം.കെയെ കടുത്ത ഭാഷയിൽ വിമർശിച്ച വിജയ്, അവരെ തിരഞ്ഞെടുപ്പ് അഴിമതിയുടെ “വെൻഡിംഗ് മെഷീൻ” എന്നാണ് വിശേഷിപ്പിച്ചത്. സർക്കാർ ഓഫീസുകളിലെ അഴിമതി ഗണ്യമായി കുറയ്‌ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മണ്ഡല പുനർനിർണ്ണയ വിഷയത്തിലും നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി, തമിഴ്‌നാടിന്റെ രാഷ്‌ട്രീയ പ്രാതിനിധ്യം കുറയ്‌ക്കുന്ന ഏതൊരു നീക്കത്തെയും സംസ്ഥാനം ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി.















