‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സൈപ്രസ് പതാകയുള്ള ചരക്കുകപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്  ആക്രമണം നടത്തിയിരുന്നു.   ഈ ആഴ്ചയ്‌ക്കിടെ ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

M/V GFS Galaxy എന്ന കണ്ടെയ്‌നർ കപ്പലിന്  നേരെയാണ് ഇറാന്റെ  ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ജീവനക്കാരനെ കാണാതായതായും കപ്പലിൽ തീപിടിത്തവും എൻജിൻ റൂമിൽ ഗുരുതര നാശനഷ്ടവും സംഭവിച്ചതിനെ തുടർന്ന് യാത്ര തുടരാനാകാത്ത സാഹചര്യമാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാൻ മുൻപ് വാണിജ്യക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നൽകിയ മുന്നറിയിപ്പ് അവഗണിച്ചെന്നും, സാധാരണ കപ്പൽഗതാഗതത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആവർത്തിച്ചതിനാലാണ് പുതിയ സൈനിക നടപടി സ്വീകരിച്ചതെന്നും അമേരിക്ക വ്യക്തമാക്കി. പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തുന്നതെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. “ഇറാൻ തെറ്റായ തീരുമാനമാണ് എടുത്തത്. ഇനി അതിന്റെ വില നൽകേണ്ടിവരും” എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സമൂഹമാധ്യമമായ എക്‌സിൽ പ്രതികരിച്ചു.

അതേസമയം, ഇറാനിലെ ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസികളും സർക്കാർ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ആക്രമണത്തിന്റെ ഭാഗമായാണ് ഈ സ്ഫോടനങ്ങളെന്നാണ് സൂചന.

മേഖലയിലെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ഹോർമുസ് കടലിടുക്ക് “ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ” അടച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ അമേരിക്കൻ ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടത്തിവിടില്ലെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി.

കടലിടുക്ക് അടച്ചതിന്റെ പേരിൽ ഇറാനെതിരെ കൂടുതൽ സൈനിക നടപടി സ്വീകരിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും, മേഖലയിലെ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സൈനിക താവളങ്ങൾ പോലും ലക്ഷ്യമാക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി.

 

Share