ബീജിംഗ്: വീടുകൾ മുങ്ങി… റോഡുകൾ അപ്രത്യക്ഷമായി… രക്ഷപ്പെടാൻ അരക്കെട്ടോളം വെള്ളത്തിലൂടെ ഓടുന്ന ജനങ്ങൾ… എന്നാൽ അവരുടെ കാലുകൾക്കിടയിലൂടെ അതിവേഗം നീന്തിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകൾ.
വെള്ളപ്പൊക്കം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളർത്തൽ കേന്ദ്രങ്ങളിലൊന്നായ ഗ്വാങ്‌സിയിലെ നിരവധി പാമ്പ് ഫാമുകൾ വെള്ളത്തിനടിയിലായി. കൂടുകളും സുരക്ഷാ മതിലുകളും തകർന്നതോടെ നൂറുകണക്കിന് വിഷപ്പാമ്പുകൾ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രളയജലത്തിന്റെ ഒഴുക്കിൽ ഇവ കിലോമീറ്ററുകൾ അകലെയുള്ള ജനവാസ മേഖലകളിലേക്കും എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു.
പ്രളയജലത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും ഒപ്പം വിഷപ്പാമ്പുകളും ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പല പ്രദേശങ്ങളിലും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്ന സ്ഥിതിയാണ്. വീടുകളിലും തെരുവുകളിലും കൃഷിയിടങ്ങളിലും വെള്ളത്തിൽ നീന്തുന്ന വിഷപ്പാമ്പുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
📌 Hengzhou, #China 🇨🇳 July 6 /2026
After days of heavy rain 🌧️ and flooding across China, around 900 snakes 🐍 escaped from a breeding farm in Hengzhou. Reports say the reptiles included venomous cobras, with villagers attempting to catch them in the floodwaters. pic.twitter.com/cTcgAZ4nZd— CAUGHTIN4KHQ (@CaughtIn4KHQ) July 9, 2026
വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്ക് വിഷപ്പാമ്പുകടിയേറ്റു. റോഡുകൾ മുഴുവൻ വെള്ളത്തിനടിയിലായതും കനത്ത ഗതാഗതക്കുരുക്കും കാരണം അവരെ സമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. വിഷം ശരീരത്തിലാകെ വ്യാപിച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കും മുൻപേ അവർ മരണത്തിന് കീഴടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അരക്കെട്ടോളം വെള്ളത്തിലൂടെ നടന്നുപോകുന്നവരുടെ കാലുകൾക്കിടയിലൂടെ പാമ്പുകൾ അതിവേഗം നീന്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുകയാണ്. രക്ഷാപ്രവർത്തകരും അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്.
പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിനും തുകൽ വ്യവസായത്തിനും മാംസ ആവശ്യങ്ങൾക്കുമായി ഗ്വാങ്‌സിയിൽ വൻതോതിൽ പാമ്പുകളെ വളർത്തുന്ന ഫാമുകളുണ്ട്. ഏകദേശം മൂന്ന് കോടി (30 ദശലക്ഷം) പാമ്പുകളെ വിവിധ ഫാമുകളിലായി വളർത്തുന്ന പ്രദേശമാണിത്. കനത്ത മഴയെത്തുടർന്ന് ഫാമുകളുടെ സംരക്ഷണ ഭിത്തികൾ തകർന്നതാണ് പാമ്പുകൾ പുറത്തുകടക്കാൻ കാരണമായത്.
വെള്ളപ്പൊക്കത്തിന്റെ ആഘാതത്തിൽ സമീപത്തെ മൃഗശാലയുടെ ചുറ്റുമതിലും തകർന്നു. സീബ്രകൾ, പന്നികൾ ഉൾപ്പെടെ നൂറിലധികം മൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്. ഇതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പാമ്പുകളെ പിടികൂടാൻ വിദഗ്ധ സംഘങ്ങളെ ചൈനീസ് സർക്കാർ നിയോഗിച്ചിട്ടുണ്ട്. ആയിരക്കണക്കിന് രക്ഷാപ്രവർത്തകരും 5,700-ലധികം ബോട്ടുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പാമ്പുകടിയേറ്റവർക്ക് അടിയന്തര ചികിത്സ നൽകാൻ താൽക്കാലിക മെഡിക്കൽ ക്യാമ്പുകളും ആന്റിവെനം ചികിത്സാ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.
കനത്ത വെള്ളപ്പൊക്കത്തിൽ ഇതുവരെ ആറു പേർ മരിക്കുകയും 1.3 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വീടുകളും കൃഷിയിടങ്ങളും മാത്രമല്ല, പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആധാരങ്ങളായ ഫാമുകളും വ്യാപകമായി നശിച്ചിട്ടുണ്ട്.















