വയനാട് കള്ളാടി ദുരന്തം: സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി; പരിസ്ഥിതി അനുമതി മുതൽ കരാറുകാരന്റെ വീഴ്ച വരെ പരിശോധിക്കും; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ഭൗമശാസ്ത്ര വിദഗ്ധൻ ഡോ. സി.പി. രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി (IFoS), എന്നിവരുൾപ്പെടെ അഞ്ചംഗങ്ങൾ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വയനാട് കള്ളാടി ഫേസ്-3 തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി. ദുരന്തത്തിന് പിന്നിൽ കരാറുകാരന്റെ ഭാഗത്ത് കരാർ ലംഘനമുണ്ടായോ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി, വനാനുമതികളിൽ വീഴ്ചകളുണ്ടായോ എന്നതടക്കമുള്ള നിർണായക വിഷയങ്ങളാണ് സമിതി പരിശോധിക്കുക.

ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഭൗമശാസ്ത്ര വിദഗ്ധൻ ഡോ. സി.പി. രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി (IFoS), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി (കൺവീനർ) എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ആവശ്യമായാൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താനും കൺവീനർക്ക് അധികാരമുണ്ട്.

അപകടത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തുക, കരാറുകാരൻ കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, സംസ്ഥാനവും കേന്ദ്രവും നൽകിയ പരിസ്ഥിതി-വനാനുമതികൾ വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

കള്ളാടി ദുരന്തത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ശാസ്ത്രീയവും ഭരണപരവുമായ ഉത്തരങ്ങൾ കണ്ടെത്താൻ ഈ റിപ്പോർട്ട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക.

 

Share