472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

Published by
ജനം വെബ്‌ഡെസ്ക്

ഗുവാഹത്തി: മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ സന്ദേശവുമായി ആസാം സർക്കാർ. സംസ്ഥാനത്തുടനീളം വിവിധ കേസുകളിൽ പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പൊതുജനങ്ങൾക്കുമുന്നിൽ റോഡ് റോളർ ഉപയോഗിച്ചും ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററിൽ കത്തിച്ചും നശിപ്പിച്ചു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരിട്ട് പങ്കെടുത്ത ചടങ്ങിലായിരുന്നു ലഹരിവസ്തുക്കളുടെ നശീകരണം. “മയക്കുമരുന്നിനെതിരായ പോരാട്ടത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്. വിലപ്പെട്ട ജീവിതങ്ങളെ നശിപ്പിക്കുമായിരുന്ന 472 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് ഇന്ന് നശിപ്പിച്ചത്. മയക്കുമരുന്നിനെതിരെ ആസാമിന് സീറോ ടോളറൻസ് നയമാണ്,” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ അംഗീകരിച്ച ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്റർ ഉപയോഗിച്ചാണ് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ മയക്കുമരുന്നുകൾ സംസ്കരിച്ചതെന്ന് അധികൃതർ അറിയിച്ചു.

നശിപ്പിച്ച ലഹരിവസ്തുക്കളിൽ 39.068 കിലോഗ്രാം മോർഫിൻ, 79.770 കിലോഗ്രാം കറുപ്പ്, 58.877 കിലോഗ്രാം ഹെറോയിൻ, 0.047 കിലോഗ്രാം കൊക്കെയ്ൻ, 19.02 ലക്ഷം യാബ ഗുളികകൾ, 2.29 ലക്ഷം കുപ്പി കഫ് സിറപ്പ്, 37,796 കിലോഗ്രാം കഞ്ചാവ്, 9.49 കിലോഗ്രാം പോപ്പി സ്ട്രോ എന്നിവ ഉൾപ്പെടുന്നു.

മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ കർശന നടപടി തുടരുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

Share