വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ കൊലപാതകക്കേസ് സിബിഐക്ക് കൈമാറണമെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി. അന്തർദേശീയ തലത്തിലുള്ള കേസായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

സാവരിയയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും, മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിലും സർക്കാർ സഹായം നൽകിയില്ലെന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. സാവരിയയുടെ പേര് മറ്റൊന്നായിരുന്നെങ്കിൽ കേരളത്തിന്റെ പ്രതികരണം ഇതായിരിക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു

സാവരിയ പഠിച്ചിരുന്ന ഉസ്‌ബെക്കിസ്ഥാനിലെ മെഡിക്കൽ സർവകലാശാലയിലേക്ക് വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്നത് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ ഐ.എൽ.എം. എന്ന സ്ഥാപനമാണ്. മുസ്‌ലിം ആൺകുട്ടികളെയും ഇതര മതസ്‌ഥരായ പെൺകുട്ടികളെയുമാണ് അവിടേക്ക് റിക്രൂട്ട് ചെയ്യുന്നത്.

വിദേശത്ത് നടന്ന സംഭവത്തിൽ കേരള ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധി എന്താണെന്നും അദ്ദേഹം ചോദിച്ചു. കേസ് സിബിഐക്ക് കൈമാറണമെന്നും, അത് ഒഴിവാക്കാൻ ചിലർക്ക് താൽപര്യമുണ്ടെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.  കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് ജൂലൈ 15 ന് വൈകുന്നേരം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ധർണ്ണയും പ്രതിഷേധാഗ്നിയും സംഘടിപ്പിക്കും. സാവരിയയുടെ കുടുംബത്തിന് നീതി ലഭിക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share