ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

Published by
ജനം വെബ്‌ഡെസ്ക്

സൂറിച്ച്: 2030 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി വര്‍ധിപ്പിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് അന്താരാഷ്‌ട്ര ഫുട്‌ബോള്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്ന വിവരം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഫ്രിക്കന്‍ ഫുട്‌ബോള്‍ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഇന്‍ഫാന്റിനോ ശ്രമിക്കുന്നത്. അതിന് പ്രതിഫലമായി ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലെ (ഇഅഎ) നേതൃത്വത്തിന് സംഘടനയുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിലവിലെ പ്രസിഡന്റിന് അധിക കാലാവധി ലഭ്യമാക്കാനുള്ള നീക്കവും ഉണ്ടാകാമെന്നാണ് ആരോപണം.

2026 ലോകകപ്പ് തന്നെ ആദ്യമായി 48 ടീമുകളോടെയാണ് നടക്കുന്നത്. അതിന് പിന്നാലെ വെറും നാല് വര്‍ഷത്തിനുള്ളില്‍ 64 ടീമുകളിലേക്ക് വീണ്ടും വ്യാപനം നടത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുരുഷ ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്തുന്ന നിര്‍ദേശം 2026 ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട സമിതികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞത്. ലോക ഫുട്‌ബോളിലെ എല്ലാ രാജ്യങ്ങള്‍ക്കും ലോകകപ്പില്‍ കളിക്കുകയെന്ന സ്വപ്‌നം കാണാനുള്ള അവസരം ലഭിക്കണമെന്നാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വിസ് ബ്രോഡ്കാസ്റ്ററായ ബ്ലൂ സ്പോര്‍ട്ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്‍ഫാന്റിനോയുടെ പ്രതികരണം. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് ആദ്യമായാണ് 48 ടീമുകളോടെ നടക്കുന്നത്. 1998 മുതല്‍ 2022 വരെ 32 ടീമുകളോടെയായിരുന്നു ലോകകപ്പ് നടന്നിരുന്നത്. 2030 ലോകകപ്പ് 64 ടീമുകളോടെ നടത്തണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവച്ചത് 2025 മാര്‍ച്ചില്‍ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോളാണ്.

ലോകകപ്പിന്റെ ശതാബ്ദി പതിപ്പായതിനാല്‍ ചരിത്രപരമായ രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെന്നായിരുന്നു അവരുടെ വാദം. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കോണ്‍മെബോള്‍ പ്രസിഡന്റ് അലഹാന്‍ഡ്രോ ഡൊമിംഗസ്, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമാര്‍ എന്നിവരുമായി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തി നിര്‍ദേശത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, 64 ടീമുകളുടെ ലോകകപ്പിനെതിരെ ശക്തമായ എതിര്‍പ്പും ഉയരുന്നുണ്ട്. കോണ്‍കകാഫ് പ്രസിഡന്റ് വിക്ടര്‍ മൊണ്ടാഗ്ലിയാനി ഇത് ലോക ഫുട്‌ബോളിന്റെ സമഗ്ര താല്‍പര്യത്തിന് അനുകൂലമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ചെഫെറിനും ഈ നിര്‍ദേശത്തെ ‘മോശം ആശയം’ എന്നാണ് വിശേഷിപ്പിച്ചത്.

64 ടീമുകളുടെ ഫോര്‍മാറ്റ് അംഗീകരിക്കപ്പെട്ടാല്‍ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണം 128 ആയി ഉയരും. 32 ടീമുകളുടെ ഫോര്‍മാറ്റില്‍ 64 മത്സരങ്ങളായിരുന്നെങ്കില്‍, 2026ലെ 48 ടീമുകളുടെ ലോകകപ്പില്‍ 104 മത്സരങ്ങളാണ് നടക്കുന്നത്.

Share